Sunday, February 20, 2022

മൈലാഞ്ചി ചെടികള്‍ പുഞ്ചിരിക്കുമ്പോൾ...

ഭാര്യ എടുത്തു തന്ന ഷര്‍ട്ടും മുണ്ടും അണിഞ്ഞ് മൊയ്തീന്‍കുട്ടി ഹാജി പള്ളിയിലേക്ക് ഇറങ്ങി. വെള്ളിയാഴ്ച്ച ജുമഅക്ക്  പോകുമ്പോള്‍ ചുളിവു വീഴാത്ത തൂവെള്ള വസ്ത്രം വേണമെന്ന് പുള്ളിക്ക് നിർബന്ധമാണ്‌. ഭാര്യ അത് നേരത്തെ തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. സമയം പത്തര മണിയെ ആയിട്ടുള്ളൂ. അങ്ങാടിയില്‍ ആളുകള്‍ ഉണ്ട്. ചെറുപ്പക്കാർക്ക് പള്ളിയില്‍ പോകാന്‍ സമയം ആകുന്നതെ ഉള്ളൂ. നേരത്തെ പോയി പള്ളിയില്‍ ഇരുന്നു സൂറത്തു കഹഫ്*  ഓതലും പ്രാര്ത്ഥിക്കലും ഹാജിയുടെ ശീലമാണ്. പ്രവാചകന്റെ മാതൃകയാണ്. 

ജുമാഅത്ത് പള്ളിയിലേക്ക് അങ്ങാടിയില്‍ നിന്നും ഒരു കിലോമീറ്ററോളം ദൂരമുണ്ട്. പോകുന്ന വഴിക്ക് ആശുപത്രിക്കടുത്തു മെയിന്‍ റോഡിലേക്ക് വന്നു ചേരുന്ന പഞ്ചായത്ത് റോഡുണ്ട്‌. ഹാജി അവിടെ എത്തുന്ന ‌സമയത്ത് മിക്കവാറും സുഹൃത്ത് അബ്ദുറഹ്മാൻ അവിടെ കാത്ത് നിൽക്കാറുണ്ട്. പിന്നെ അവിടന്ന് ഒന്നിച്ചാണ് നടന്ന് പോവാറ്. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞങ്ങിനെ നടക്കും. രണ്ടു പേരും കളിക്കൂട്ടുകാരാണ്. കുട്ടിക്കാലം മുതൽക്കേ ഒന്നിച്ച് പഠിച്ചതാണ്. പുഴക്കക്കരെ ഹൈസ്കൂളിലേക്ക് മഴക്കാലത്ത് തോണിയിലും വേനലിൽ നടന്നും പോയിരുന്നത് ഒന്നിച്ചാണ്. മദിച്ചൊഴുകുന്ന നിളയേയും കിതച്ചൊഴുകുന്ന നിളയേയും ഒരേ പോലെ നെഞ്ചിലേറ്റിയവരാണ്. മുതിർന്നപ്പോൾ അബ്ദുറഹമാൻ ഗൾഫിലേക്കും മൊയ്തീൻകുട്ടി ഉത്തരേന്ത്യയിലേക്കും പോയി. പിന്നീട് ഏറെക്കാലത്തേക്ക് തമ്മിൽ കണ്ടതേയില്ല. ഉത്തരേന്ത്യയിൽ കൺസ്ട്രക്ഷൻ കോൺട്രാക്ട് വർക്ക് ചെയ്തിരുന്ന മൊയ്തിൻകുട്ടി അവിടത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിയതുകൊണ്ട്, വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്ക് പറിച്ചു നടുമ്പോൾ അത്യാവശ്യം സാമ്പത്തിക ശേഷിയും പേരിന്റെ കൂടെ ഹാജിയും സംസാരത്തില്‍ ഇടയ്ക്കിടെ ഹിന്ദിയിൽ 'അഛാ അഛാ' എന്ന വാക്കും വന്നു ചേർന്നിരുന്നു. നാട്ടിൽ നിന്നും എറേ നാൾ വിട്ടു നിന്നത് കൊണ്ട് പുതിയ തലമുറയിലെ ആളുകളുമായി മൊയ്തീൻകുട്ടി ഹാജി അധികം പരിചയമുണ്ടായിരുന്നില്ല. അവർക്ക് തിരിച്ചും. ഒന്നു രണ്ടു വർഷം കഴിഞ്ഞാണ് അബ്ദുറഹ്മാൻ ഗൾഫ് മതിയാക്കി നാട്ടിൽ വരുന്നത്. അറബി വീട്ടിലെ ഡ്രൈവർ ജോലി കൊണ്ട് കൂടുതൽ സമ്പാദിച്ചിട്ടൊന്നുമില്ലെങ്കിലും മക്കളെ നന്നായി പഠിപ്പിക്കാനും മൂത്ത മകനെ ഗൾഫിൽ കൊണ്ട് പോയി നല്ല ജോലിയിലാക്കാനും കഴിഞ്ഞിരുന്നു. പഴയ കൂട്ടുകാർ ഓർമ്മകൾ ചികഞ്ഞെടുത്തു സൗഹൃദം പൊടി തട്ടിയെടുത്തു. സ്കൂളിൽ പോയിരുന്നതിന്റെ ഓർമ്മയിലെന്നവണ്ണം വെള്ളിയാഴ്ച്ച പള്ളിയിൽ പോക്ക് ഒന്നിച്ചാക്കി. ഒന്നിച്ചുള്ള നടത്തത്തിൽ വിശേഷങ്ങൾ കൈമാറി. വിഷമങ്ങളും സന്തോഷങ്ങളും പരസ്പരം പറഞ്ഞു, പകുത്തു. 

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മകളുടെ വിവാഹം ശരിയായ കാര്യം, അബ്ദുറഹ്മാന്‍, ഹാജിയോടു പറഞ്ഞത്. മകൻ നാളെ വരുമെന്നും, അടുത്ത വെള്ളിയാഴ്ച്ച നിശ്ചയം ഉണ്ടെന്നും മൊയ്തീൻ കുട്ടി നിർബന്ധമായും വരണമെന്നും സന്തോഷം പകർന്നു. 

"ആദ്യായിട്ട് ക്ഷണിക്ക്ണത് അന്നേണ്. 

ന്റെ കയ്യിലൊന്നൂല്ല്യ! എല്ലാം ഓനാ ചെയ്യണത്"

അതു പറഞ്ഞപ്പോൾ കയ്യിലൊന്നുമില്ലാത്തതിന്റെ ദുഃഖത്തേക്കാൾ പ്രാപ്തനായ മകനെക്കുറിച്ചുള്ള അഭിമാനമാണ് മുഖത്ത് തിളങ്ങിയത്. 

എങ്കിലും ഹാജിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. 

"നിനക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് ചോദിച്ചൂടെ?" 

 "അന്റെ കയ്യീന്നും കൊറേ ആയീലെ വാങ്ങ്ണ്. ഷിഹാബ് വന്നാൽ ഓന്റെ കയ്യീന്ന് ഒക്കെ ഞാൻ വേടിച്ച് തര്ണണ്ട്. " 

 ഓർമ്മകളിൽ മുഴുകി ആശുപത്രിക്കടുത്തെത്തിയപ്പോൾ അബ്ദുറഹ്മാൻ കാത്തു നിൽക്കാറുള്ള വഴിയിലേക്ക് ഹാജി അറിയാതെ നോക്കിപ്പോയി. വെളുക്കെചിരിച്ചു കൊണ്ട് ഇനിയൊരിക്കലും പ്രിയ കൂട്ടുകാരൻ തന്നെയും കാത്ത് അവിടെ നിൽക്കില്ല... കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണം കഴിഞ്ഞു വിശ്രമിക്കുമ്പോഴാണ് ഒരു നെഞ്ച് വേദന വന്നത്. ആശുപത്രിയിലേക്ക് എത്തിയില്ല...

 ഒരു ദീര്ഘ നിശ്വാസം വിട്ടു കൊണ്ട് ഹാജി വീണ്ടും നടന്നു. പള്ളിയിലേക്ക് ഇനി പകുതി ദൂരം കൂടിയെ ബാക്കിയുള്ളൂ. പക്ഷേ, ഹാജിക്ക് അത് വലിയ ദൂരമായി തോന്നി. ശരീരത്തിനും മനസ്സിനും ഭാരം വര്ദ്ധിച്ചപോലെ പോലെ തോന്നുന്നു. കൂട്ടുകാരൻ സരസ സംഭാഷണത്തിലൂടെ ലഘൂകരിച്ചിരുന്ന നടത്തത്തിന്റെ  പ്രയാസം ഇപ്പോൾ ഇരട്ടിയായി തോന്നുന്നു, പ്രായവും. അബ്ദുറഹ്മാന്റെ മകളുടെ നിശ്ചയം ഉണ്ടെന്ന് പറഞ്ഞത് ഇന്നാണ്. ഉപ്പ മരിച്ചെങ്കിലും ഉപ്പാന്റെ ആഗ്രഹം പോലെ തന്നെ നിശ്ചയം നടക്കട്ടെ എന്നു തീരുമാനിച്ചത് മകൻ ആണ്. അവൻ തന്നെയാണ് എല്ലാവരേയും ക്ഷണിക്കുന്നത്. ഹാജിയെ പരിചയമില്ലാത്തത് കൊണ്ടാവും ഹാജിയുടെ അടുത്ത് ക്ഷണിക്കാൻ വന്നിട്ടില്ലായിരുന്നു. 

ജുമുഅ കഴിഞ്ഞു ഹാജി നേരെ കബർസ്ഥാനിലേക്ക് നടന്നു. ഉപ്പാന്റെയും ഉമ്മാന്റെയും കബറുകളിൽ പോയി പ്രാർത്ഥിച്ച ശേഷം പിന്നെ അബ്ദുറഹ്മാന്റെ കബറിന്നരികിലേക്ക് പോയി. അവിടെ ആരുമില്ലായിരുന്നു. ഒരാഴ്ച്ച മുന്പ് മൂന്ന് പിടി മണ്ണ് വാരിയിട്ടു വിട പറഞ്ഞ നാട്ടുകാരും ബന്ധുക്കളും ഇനി വരില്ല. വളരെ വേണ്ടപ്പെട്ടവര്‍ മാത്രമേ ഇനി ഓര്മ്മ്കളുടെ തിരതള്ളലില്‍ പ്രാർഥനകളുമായി ഈ കബറിടം തേടി വരികയുള്ളൂ... മണ്ണു പുതുമ മാറാതെ ചുവന്നു കിടക്കുന്നു. മീസാൻ കല്ലിന്നരികിൽ നട്ട മൈലാഞ്ചിച്ചെടിയിൽ ഒരു നാമ്പ് പുതുതായി തളിർത്തു, പുഞ്ചിരിച്ചു നിൽക്കുന്നു. അബ്ദുറഹ്മാൻ സ്വർഗ്ഗത്തിലിരുന്നു പുഞ്ചിരിക്കുന്നുണ്ടാവണം. പുന്നാര മോളുടെ വിവാഹ നിശ്ചയമാണിന്ന്. സന്തോഷിക്കാതിരിക്കാൻ കഴിയില്ല. ഹാജി പ്രാർത്ഥനകളിൽ മുഴകി കണ്ണടച്ചു നിന്നു.

 "നിന്നെ ക്ഷണിച്ചിട്ടില്ലല്ലേ?"

‌പെട്ടെന്ന്  ഇടറിയ ഒരു ശബ്ദം കേട്ട് ഹാജി കണ്ണ് തുറന്നു, ചുറ്റും നോക്കി. അടുത്തൊന്നും ആരുമില്ല. മൈലാഞ്ചിച്ചെടി പതിവില്ലാത്തവണ്ണം ഇളകിയാടിക്കൊണ്ടിരുന്നു.  "സാരമില്ലടോ കുട്ടികൾക്ക് അറിയാത്തത് കൊണ്ടല്ലേ...''

‌ഹാജി മനസ്സിൽ പറഞ്ഞു. കണ്ണു തുടച്ചു കൊണ്ട് തിരിഞ്ഞു നടന്നു. ഒരു ചെറുപ്പക്കാരൻ ആ വഴിയിലേക്ക് നടന്ന് വരുന്നു. അബ്ദുറഹ്മാന്റെ മകൻ ഷിഹാബ് ആണ്. അയാൾ അമ്പരപ്പോട് കൂടി ഹാജിയെ  നോക്കി. ഹാജി സലാം പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു. ഷിഹാബ് വീണ്ടും തിരിഞ്ഞു നോക്കി എന്തോ ആലോചിച്ചു കൊണ്ടു നിന്നു.


വീട്ടിലെത്തി ഹാജി ഷർട്ട് അഴിച്ചിട്ടു. ഭക്ഷണം വിളമ്പിക്കോളാൻ ഭാര്യയോട്‌  പറഞ്ഞു.

"അപ്പൊ ഇങ്ങള് അബ്ദുറഹ്മാന്റെ മകളുടെ നിശ്ചയത്തിനു പോണില്ലേ? ഇങ്ങടെ സ്വന്തം ആളല്ലേ?" 

ഭാര്യ ചോദ്യഭാവത്തില്‍ ഹാജിയെ നോക്കി. ഹാജി രൂക്ഷമായി അവരെ നോക്കി "ഇല്ല" എന്ന് കടുപ്പിച്ചു പറഞ്ഞു. ടേപ്പ് റെക്കോര്ഡറില്‍ ഇഷ്ടഗായകനായ റാഫിയുടെ "ഓ ദുനിയാ കി രക് വാലെ" വെച്ച് ഉമ്മറത്ത്‌ പോയി ചാരുകസേരയില്‍ കിടന്നു. ഉത്തരേന്ത്യയിലെ ജീവിതത്തില്‍ കൂടെ കൂടിയതാണ് റാഫി. ആ പാട്ട് കേൾക്കുമ്പോള്‍ ഹാജിയുടെ കണ്ണുകള്‍ നിറയും.

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാണ് ഹാജി മയക്കത്തില്‍ നിന്നും ഉണർന്നത്. ഗേറ്റു തുറന്ന് വരുന്ന ചെറുപ്പക്കാരനെ പള്ളിയിൽ വെച്ച് കുറച്ച് മുൻപ് കണ്ടത് കാരണം പെട്ടെന്ന് തിരിച്ചറിഞ്ഞു. ഷിഹാബ്, അബ്ദുറഹ്മാന്റെ മകൻ! 

ഇത്തവണ അത്ഭുതം ഹാജിക്കായിരുന്നു. നിശ്ചയത്തിന് പോകാൻ ഒരുങ്ങേണ്ട സമയത്ത് ഇവനെന്താ ഇവിടെ? 

ഷിഹാബ് സലാം പറഞ്ഞു കൊണ്ട് ഉമ്മറത്തേക്ക് കയറി. 

"ഞാൻ, അബ്ദുറഹ്മാന്റെ മകനാണ്, ഷിഹാബ്."

"ഉവ്വ്, എനിക്കറിയാം. വാ, ഇരിക്ക്."

ഹാജി അത്ഭുതം മറച്ചുവെച്ചു കൊണ്ട് നല്ല ആഥിതേയനായി.

"പക്ഷേ, എനിക്കറിയില്ലാര്‍ന്നു. പള്ളീൽന്ന് ഉപ്പാന്റെ ഖബറിന്റെ അടുത്തു ദുഅർക്ക്ണത്** കണ്ടപ്പോഴാണ് ഉപ്പാന്റെ ഇത്ര അടുത്ത ആളാണെന്ന് മനസ്സിലായത്. ഇങ്ങള് നിശ്ചയത്തിന്ന് ഉണ്ടായിട്ടില്ലെങ്കിൽ ഉപ്പാക്ക് തൃപ്തി ആവൂല. വിളിക്കാൻ വൈകിയതിന് എന്നോട് പൊറുക്കണം. ങ്ങള് എന്തായാലും വരണം."

ഷിഹാബ് വികാരാധീനനായി. 

"അതിനിപ്പൊ എന്താ, ഞാൻ വരാല്ലോ...

അബ്ദുറഹ്മാന്റെ മക്കള് ഇനിക്കിന്റെ മക്കളെപ്പോലെ തന്നെ അല്ലേ?"

ഹാജി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

ഷിഹാബ് ഹാജിയെ കെട്ടിപ്പിടിച്ചു. ഹാജി വല്ലാതായി. ശിഹാബിനെ നെഞ്ചോട്‌ ചേര്ത്ത്  അമര്ത്തി  ഹാജി കണ്ണുകള്‍ തുടച്ചു... 

ഭക്ഷണം വിളമ്പി വെച്ചു ഹാജിയെ വിളിക്കാന് വന്ന ഭാര്യ,  ഒരു ചെറുപ്പകാരന്റെ കൂടെ ആഹ്ളാദത്തോടെ നടന്നു പോകുന്ന ഹാജിയെ കണ്ടു അത്ഭുതത്തോടെ  നോക്കി നിന്നു.

--------------------

സൂറത്തു കഹഫ്* - ഖുറാനിലെ ഒരു അദ്ധ്യായം

ദുഅർക്ക്ണത്** - പ്രാർഥിക്കുന്നത്


ഉൾനാടൻ ന്യൂസ്  19-02-2022 - ഇൽ പ്രസിദ്ധീകരിച്ചത്.  



Monday, January 8, 2018

വഴികള്‍... കാലങ്ങള്‍...


മുപ്പത്തഞ്ചു ഉറുപ്പ്യണ്ട്, ഓട്ടോ വിളിച്ചു പൊയ്‌ക്കോ... ബസ്സില് പോയാല്‍ ചോറും കൂട്ടാനും ഒക്കെ പോവും, തിരിച്ചു വരുമ്പോ ജിനീഷിന്റെ കൂടെ ബൈക്കില് വന്നാല്‍ മതി. പോണ വഴിക്ക് വേറെ എവിടേം കേറണ്ട.'
അവസാനത്തെ വാചകം സരോജിനി കുറച്ചു കനത്തില്‍ തന്നെ പറഞ്ഞു. കോര്‍മ്മേട്ടന്‍ തലകുലുക്കി സമ്മതിച്ചു. പിറുപിറുത്തുകൊണ്ടു തിരിഞ്ഞു നടന്നു.
'കുടി നിര്‍ത്തീട്ട് എത്ര കാലമായി. ഇപ്പോഴും മരുമോള്‍ക്ക് സംശയം മാറീല്ല്യ.'
കോര്‍മ്മേട്ടന്റെ പേരക്കുട്ടി ജിനീഷിന്റെ പെണ്ണ് പ്രസവിച്ചു. മുതുമുത്തശ്ശനായി. ആശുപത്രിയിലേക്ക് ചോറും കൂട്ടാനും കൊണ്ടു പോവാണ്. കുട്ടിയെ കണ്ടിട്ടുമില്ല. അയാള്‍ ചോറ്റുപാത്രവും തൂക്കി പിടിച്ചു പാടത്തേക്ക് ഇറങ്ങി.
പണ്ടൊക്കെ മുണ്ടകന്‍ കൊയ്താല്‍ മൂക്കിനു നേരെ എന്നാണു. ഇപ്പോള്‍ കൃഷിയൊന്നും ഇല്ലാത്തത് കൊണ്ട് വെള്ളമില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും മൂക്കിനു നേരെ നടക്കാം. 
കണ്ണെത്താ ദൂരം പരന്നു കിടന്നിരുന്ന പാടശേഖരത്തില്‍ ഇപ്പോള്‍ കൃഷി ഒട്ടും ഇല്ല. അങ്ങിങ്ങായി എന്തെങ്കിലും കണ്ടെങ്കില്‍ ആയി. റോഡ് എത്തുന്നിടത്തൊക്കെ വീടുകള്‍ വന്നിരിക്കുന്നു. ബാക്കിയുള്ളവ പുല്ലു മുളച്ചു കിടക്കുന്നു.

തോട് തിരിയുന്ന ഭാഗത്ത് കുഞ്ഞിപ്പാപ്ലടെ കണ്ടങ്ങളാണ്. അവയും പുല്ലു മൂടി വരമ്പൊന്നും തിരിച്ചറിയാന്‍ പറ്റാതെ കിടക്കുന്നു. ഓര്‍മ്മവെച്ച കാലം മുതല്‍ക്കേ കോര്‍മ്മേട്ടന്റെ വിയര്‍പ്പു വീണ മണ്ണാണത്. കുഞ്ഞിപ്പാപ്ലടെ വീട്ടിലെ സ്ഥിരം പണിക്കാരനായിരുന്നു കോര്‍മ്മേട്ടന്‍. ഈ വരമ്പുകള്‍ക്ക് വേണ്ടി അയല്‍പക്കത്തെ കൃഷിക്കാരോട് എത്ര തല്ലുകൂടിയതാണ്.
കുഞ്ഞിപ്പാപ്ലക്ക് വയ്യാതാവുന്നത് വരെ കൃഷി ഉണ്ടായിരുന്നു. കൃഷി നഷ്ടമാണെന്നു ഗള്‍ഫിലുള്ള മക്കള്‍ പറയാറുണ്ടെങ്കിലും, പാടം തരിശായിടാന്‍ കുഞ്ഞിപ്പാപ്ല സമ്മതിക്കാറുണ്ടായിരുന്നില്ല. വയ്യാതായപ്പോള്‍ നിര്‍ത്തി. കുഞ്ഞിപ്പാപ്ലള മരിച്ചതിനു ശേഷം ആരും ഇങ്ങോട്ട് കടക്കാറെ ഇല്ല. ഓര്‍മ്മകളുടെ ഭാരം താങ്ങാനാവാതെ കോര്‍മ്മേട്ടന്‍ കുറച്ചു നേരം നിന്നു. 
അപ്പോഴാണ് അയാള്‍ ആ കാഴ്ച ശ്രദ്ധിച്ചത്. പാടത്ത് വിവിധതരത്തിലുള്ള പുല്‍ച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു. മനുഷ്യന്‍ ഉപേക്ഷിച്ച മണ്ണില്‍ പ്രകൃതിയുടെ വിവേചനമില്ലാത്ത വിത. 
ഇടയിലൊരു ഓര്‍മ്മതെറ്റു പോലെ, ഒരു നെല്‍ച്ചെടി സ്വര്‍ണ്ണവര്‍ണ്ണക്കതിര്‍ക്കുല ചൂടി നാണിച്ചു തലതാഴ്ത്തി നില്‍ക്കുന്നു. 
അത് കണ്ടപ്പോള്‍ കോര്‍മ്മേട്ടന്റെ ഉള്ളില്‍ വല്ലാത്ത ഒരാഹ്ലാദം നുരപൊട്ടി. അയാള്‍ ആ നെല്‍ച്ചെടിക്കടുത്തു ചെന്നിരിന്നു. അമ്മ കുഞ്ഞിനെ എന്ന പോലെ അതിനെ നെഞ്ചോട് ചേര്‍ത്തു. പൂട്ടിയ കണ്ടത്തിലെ ചെളിയുടെ മദിപ്പിക്കുന്ന ഗന്ധം പേറി കാലങ്ങള്‍ക്കപ്പുറത്ത് നിന്നും ഒരിളം തെന്നല്‍ കോര്‍മ്മേട്ടനെ തലോടി കടന്നുപോയി. എന്തിനെന്നില്ലാതെ കോര്‍മ്മേട്ടന്റെ കണ്ണ് നിറഞ്ഞു.

'എന്താ കോര്‍മ്മേട്ടാ കാട്ട്ണ്. അവിടിരുന്നു ഉറങ്ങാണോ?'
അയാള്‍ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നു. കുഞ്ഞിപ്പാപ്ലടെ ഇളയ മകനാണ്. കൂടെ കുട്ടികളുമുണ്ട്. അയാള്‍ക്ക് അത്ഭുതം തോന്നി. കാലങ്ങളായി ഈ വഴിക്കൊന്നും അവരെ കണ്ടിട്ടില്ല. കുടുംബസമേതം ഗള്‍ഫിലാണ്. ഇന്നെന്തു പറ്റിയാവോ?
'അഞ്ചു പത്തു കൊല്ലായി ഈ വഴിക്ക് വന്നിട്ട്. ലീവിന് വരുമ്പോള്‍ ഒന്നിനും സമയം കിട്ടാറില്ല. ഇപ്പോള്‍ ഞാന്‍ മക്കള്‍ക്ക് നെല്ലുണ്ടാവുന്നത് കാണിച്ചു കൊടുക്കാന്‍ വന്നതാ. അവിടെ ഇതൊന്നും കാണാന്‍ പറ്റില്ലല്ലോ...'
'ഇപ്പൊ ഇവിടേം കാണാന്‍ ഇല്ലാണ്ടായിക്ക്ണ്...' കോര്‍മ്മേട്ടന്‍ എന്തൊക്കെയോ മനസ്സില്‍ ഓര്‍ത്ത് കൊണ്ടാണ് മറുപടി പറഞ്ഞത്. 
'കോര്‍മ്മേട്ടനു ഇപ്പോഴും ഇങ്ങിനെ നടക്കാനുള്ള ആരോഗ്യമൊക്കെ ഉണ്ടല്ലേ? നൂറു കഴിഞ്ഞിട്ടുണ്ടാവില്ലേ?' 
'നൂറൊക്കെ കഴിഞ്ഞ്ട്ടുണ്ടാവും. ഇപ്പൊ തീരെ വയ്യാണ്ടായ്ക്കുന്നു.' 
കോര്‍മ്മേട്ടന്‍ നടത്തം തുടര്‍ന്നു. അയാള്‍ കൃഷിയുള്ള ഭാഗത്തേക്ക് മക്കളെയും കൂട്ടികൊണ്ടു നടന്നു പോയി.
കുഞ്ഞിപ്പാപ്ലടെ മക്കള്‍ക്കൊന്നും കോര്‍മ്മേട്ടനെ വല്യ താല്പര്യമില്ലായിരുന്നു. 'ഉപ്പ എന്തിനാ ഈ വയസ്സനെ പണിക്കു വിളിക്കുന്നത്, പകുതി പണി ചെയ്യാന്‍ വയ്യ. കൂലി ഒട്ടും കുറവൂല്ല്യ.' 
പുറത്തു കോര്‍മ്മേട്ടന്‍ കേള്‍ക്കുന്നുണ്ടെന്ന് അവര്‍ അറിഞ്ഞു കാണില്ല.
ശബ്ദം താഴ്ത്തിയാണെങ്കിലും കുഞ്ഞിപ്പാപ്ല പറയുന്ന മറുപടിയും കോര്‍മ്മേട്ടന്‍ കേള്‍ക്കാറുണ്ട്.
'ഓന്‍ പാവല്ലെടാ... ഓന് ഞമ്മടെ പണിക്കാരനല്ലേ... ഓനെ നമ്മള് വിളിച്ചില്ലെങ്കില്‍ പിന്നെ ആരാ വിളിക്കാ...'
തന്നെക്കാള്‍ പത്തു വയസ്സ് താഴെയാണ് കുഞ്ഞിപ്പാപ്ല. കുട്ടിക്കാലത്തു പാടത്തും പറമ്പിലുമൊക്കെ ഒന്നിച്ചു കളിച്ചു നടന്നിട്ടുണ്ട്. ആ ഓര്‍മ്മകള്‍ മൂപ്പര് മറന്നിട്ടില്ല. പഴയ കളിക്കൂട്ടുകാരനോടുള്ള സ്‌നേഹം കാലങ്ങള്‍ക്ക് ശേഷവും അണയാതെ നിന്നിരുന്നു.

നടന്നു നടന്നു പഞ്ചായത്ത് റോഡിലെത്തി. പാടത്തിനെ മുറിച്ചു കൊണ്ടാണ് പഞ്ചായത്ത് റോഡു കടന്നു പോകുന്നത്. പേരക്കുട്ടിയുടെ കുഞ്ഞിന്റെ മുഖം കാണാനുള്ള പൂതി കൂടി വരുന്തോറും നടത്തം വേഗം കൂടി. പണ്ട് ചാത്തൂനെ കാളി പ്രസവിച്ചതൊക്കെ ഈയടുത്ത് കഴിഞ്ഞ പോലെ ഓര്‍മ്മയുണ്ട്. എത്ര പെട്ടെന്നാണ് കാലം നീങ്ങുന്നത്. പാടത്ത് പണിയെടുത്തു കൊണ്ടിരുന്നപ്പോള്‍ ചാത്തപ്പനാണ് വിളിച്ചു പറഞ്ഞത്. കേട്ട പാടെ പണി പൂര്‍ത്തിയാക്കാതെ ഓടി. ആദ്യമായി അച്ചനാവുന്നതിന്റെ ആവേശമായിരുന്നില്ല. വീട്ടില്‍ കാളി ഒറ്റക്കായിരുന്നു. ആരാണ് അവളെ നോക്കുന്നത് എന്നൊന്നും ഒരു നിശ്ചയവുമില്ല. അതായിരുന്നു ബേജാറ്. ചാത്തപ്പന് അതൊന്നും അറിയില്ലായിരുന്നു. അവന്‍ പയ്യനായിരുന്നല്ലോ. 
ഓടിയോടി ഈ പഞ്ചായത്ത് റോഡിന്റെ അടുത്ത് എത്തിയപ്പോഴാണ്. ആത്തോലമാര് വരുന്നുണ്ടെന്നു വിളിച്ചു പറഞ്ഞു കൊണ്ടു ആള് ഓടി വരുന്നു. അവര് പോകുന്നത് വരെ റോഡിനടുത്ത് പാടത്തു കെട്ടി വെച്ച  നെല്‍കറ്റക്ക് പിന്നില്‍ ഒളിച്ചിരുന്നു. അവര്‍ കണ്ടിരുന്നെങ്കില്‍ തീണ്ടാലാവുമെന്നു പറഞ്ഞു അടി കിട്ടുമായിരുന്നു. ഒരിക്കല്‍ കിട്ടിയിട്ടുമുണ്ട്.
എത്ര നേരമാണ് അങ്ങിനെ ഇരുന്നത് എന്നോര്‍മ്മയില്ല. കൊയ്തു വെച്ച നെല്ക്കറ്റയുടെ മണം മൂക്കിലടിക്കുന്നു. കൊതിപ്പിക്കുന്ന മണം. കാളിയുടെ അവസ്ഥ എന്തെന്ന് അറിയാഞ്ഞുള്ള ആധിയില്‍ നെഞ്ചു പടപടാന്നു മിടിക്കാന്‍ തുടങ്ങി.
ഒടുക്കം അവരെല്ലാം പോയി എന്ന് ഉറപ്പായപ്പോള്‍ റോഡു മുറിച്ചു വീണ്ടും ഓടി. വീട്ടില്‍ എത്തിയപ്പോള്‍ ആണ് നിന്നത്. കിതച്ചു കൊണ്ടു കാളിയുടെ അടുത്തെത്തിയപ്പോള്‍ കാളി തളര്‍ന്ന ചിരിയോടെ കിടക്കുന്നു. വയറ്റാട്ടിയും അപ്പുറത്തുള്ള പെണ്ണുങ്ങളുമെല്ലാം അവിടെയുണ്ട്. അപ്പോള്‍ ആണ് ശ്വാസം നേരെ വീണത്. തന്റെ അങ്കലാപ്പ് കണ്ടു അവരൊക്കെ ചിരി തുടങ്ങി. പിന്നെ വയറ്റാട്ടി കറുത്ത് സുന്ദരനായ ഒരു കുഞ്ഞിനെ കയ്യില്‍ തന്നു. അതിരറ്റ ആഹ്ലാദത്തോടെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു. ശരീരവും മനസ്സും തണുത്തു.

നടന്നു നടന്നു മെയിന്‍ റോഡിലെത്തിയത് അറിഞ്ഞില്ല. സുബ്രുവിന്റെ ഓട്ടോ നോക്കി. അവിടെ ഒന്നും കണ്ടില്ല. അറിയുന്ന ആളാവുമ്പോള്‍ പിശകെണ്ടല്ലോ. പിന്നെ കിട്ടിയ ഓട്ടോ വിളിച്ചു ആശുപത്രിയിലേക്ക് പുറപ്പെട്ടു. പുഴക്ക് മീതെ പുതിയ പാലം വന്നിട്ടുണ്ട്. ഇപ്പോള്‍ എളുപ്പവഴിയാണ്. ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും കുറച്ചു കാലമായി ഓട്ടോക്കാരൊക്കെ ഓടി തുടങ്ങിയിരുന്നു. ചാര്‍ജും കുറവാണ്. 
പാലമെത്താറായപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. 'കാര്‍ന്നോരെ, ചാര്‍ജു കൂടീക്കണ് ട്ടാ... നാല്‍പ്പത്തഞ്ചു രൂപ വരും'
'അതെന്താപ്പോ അങ്ങിനെ? കഴിഞ്ഞാഴ്ച ഞാന്‍ പോയതാണല്ലോ മുപ്പത്തഞ്ചു ഉര്‍പ്പ്യക്ക്' കോര്‍മ്മേട്ടന്‍ ചൂടായി. 
'പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. ഇപ്പോള്‍ പത്തു രൂപ ടോള്‍ കൊടുക്കണം. അതാ ചാര്‍ജു കൂടിയത്.' 
ഡ്രൈവര്‍ വിശദീകരിച്ചു. കോര്‍മ്മേട്ടനു അതൊന്നും മനസ്സിലായില്ല.
'കയ്യിലാകെ മുപ്പത്തഞ്ചു രൂപയെ ഉള്ളൂ. ഇനിയിപ്പൊ എന്താ ചെയ്യാ,,,? കോര്‍മ്മേട്ടന് ബേജാറായി. പിന്നെ പറഞ്ഞു.
'പാലം കടന്നാല്‍ ആശുപത്രി ആയല്ലോ? ഞാന്‍ ഇവിടന്നു നടന്നോണ്ട്.' 
പാലത്തിനു മുന്‍പായി ഓട്ടോ നിറുത്തി. കൈയ്യിലുള്ള മുപ്പത്തഞ്ചു രൂപ ഓട്ടോ ഡ്രൈവര്‍ക്ക് കൊടുത്തു കോര്‍മ്മേട്ടന്‍ വീണ്ടും നടന്നു തുടങ്ങി. 
ടോള്‍ ഗേറ്റ് അടുത്ത് എത്താറായപ്പോള്‍ അതിനടുത്തു കുറച്ചു ചെറുപ്പക്കാര്‍ കൊടിയും പിടിച്ചു ഇരുന്നു മുദ്രാവാക്യം വിളിക്കുന്നു. 
'ടോള്‍ പിന്‍വലിക്കുക'
'ബി.ഒ.ട്ടി നിര്‍ത്തലാക്കുക'
എന്നൊക്കെ അവര്‍ വിളിച്ചു പറയുന്നുണ്ട്. 
കോര്‍മ്മേട്ടന് ഒന്നും മനസ്സിലായില്ല. അയാള്‍ അവരെ തിരിഞ്ഞു നോക്കാതെ നടന്നു കൊണ്ടിരുന്നു. ഊണിനു നേരമായി. ഭക്ഷണം അവര്‍ക്കെത്തിക്കണം. കുഞ്ഞിനെ കാണണം. കോര്‍മ്മേട്ടന് ആശുപത്രിയിലെത്താന്‍ ധൃതിയായി. നടക്കും തോറും കിതച്ചു തുടങ്ങി. ഓര്‍മ്മകളില്‍ നിന്നും നെല്കറ്റയുടെ കൊതിപ്പിക്കുന്ന മണം വരുന്നു. കാലം തിരിച്ചു തരുന്ന അനുഭവങ്ങളുടെ കാഠിന്യത്തില്‍ അയാള്‍ കിതച്ചു കൊണ്ടു നടന്നു...
------------------------------------------

ഖത്തര്‍ സമകാലികത്തില്‍ പ്രസ്സിദ്ധീകരിച്ചത്. 

Tuesday, December 12, 2017

നഷ്ടകവിത...

പൂക്കളെ കുറിച്ച് കവിത എഴുതണം
പൂവാടി തന്നെ കാണണം

ഗുണ്ടല്‍പേട്ട്...
മഞ്ഞക്കടലായി
സൂര്യകാന്തിപ്പൂക്കള്‍.
ആളൊപ്പം പൊക്കത്തില്‍
ആളുന്ന സൂര്യമുഖങ്ങള്‍.

തടമെടുക്കുന്ന പെണ്ണുങ്ങള്‍,
ഇടയിലൊരു കറുത്ത പൂവ്.
ചെമ്പിച്ച മുടി, വരണ്ട മുഖം,
വിടര്‍ന്ന കണ്ണുകള്‍...
കുനിഞ്ഞിരുന്നു മണ്ണിളക്കുന്നു.

വെറുതെ ഒരു കൌതുകം മുളച്ചു.
"ഇന്ന് തിങ്കളാഴ്ചയല്ലേ,
നിനക്ക് സ്കൂളില്‍ പോവണ്ടേ പെണ്ണേ?..."
മുഖം വീര്‍പ്പിച്ചു തുറിച്ചു നോട്ടം.

ഒക്കത്തൊരു കൈകുഞ്ഞുമായി
പൂക്കള്‍ക്കിടയില്‍ നിന്നും
അമ്മ തലനീട്ടി.
"അവള്‍ക്കു ദിവസം നൂറു രൂപ കിട്ടും
സ്കൂളില്‍ പോയാല്‍, സാറ് തരുമോ രൂപ?"...

കവിത നഷ്ടപെട്ടവനായി ഞാന്‍ നില്ക്കേ,
പൊടി പുരണ്ട കുഞ്ഞുമുഖത്ത്,
കണ്ണുനീര്‍ തുള്ളികള്‍ കവിതയെഴുതുന്നു...

Sunday, September 20, 2015

ഇടി മുഴുങ്ങുമ്പോള്‍...

വെടിയുണ്ടകള്‍ കൊണ്ടു വസന്തത്തെ തടഞ്ഞു
നിര്‍ത്താമെന്ന് നിങ്ങള്‍ മോഹിക്കുന്നുവോ?
നിങ്ങള്‍ ചിതറിച്ച ചോരപ്പൂക്കള്‍
വസന്തത്തിനു വര്‍ണ്ണം കൂട്ടുകയെ ഉള്ളൂ...

അക്ഷരങ്ങള്‍ അന്ത്യമില്ലാത്ത പൂമ്പാറ്റകള്‍ ആണ്.
അവ പുസ്തകങ്ങളില്‍ നിന്നും പാറിപ്പറന്ന്
ലോകം ചുറ്റി വരും.
നിങ്ങളുടെ ത്രിശൂലങ്ങളോ വെടിയുണ്ടകളോ
അവയെ സ്പര്‍ശിക്കില്ല!

ഞാനെന്ന മതിലിനപ്പുറത്തേക്ക്
കടക്കാനാവാത്തവരാണ്
മാനവികതയുടെ വിഹായസ്സില്‍
വിഹരിക്കുന്നവരോട് അസൂയപ്പെടുന്നത്.

കഴുത്തറത്തും
കത്തിച്ചു കൊന്നും
ചിന്തകളുടെ വൈവിധ്യത്തെ
ഇല്ലതാക്കാമെന്നു കരുതുന്നവര്‍
ചരിത്രത്തെ വീണ്ടും വായിക്കേണ്ടിയിരിക്കുന്നു.

സ്മാരകങ്ങളെ തകര്‍ത്തു
ഓര്‍മ്മകളെ ഇല്ലാതാക്കാമെന്നും
ചരിത്രത്തെ തിരുത്തിയെഴുതാമെന്നും
മോഹിക്കുന്നവരേ...
നിങ്ങളുടെ ചരിത്രം ആരെഴുതുമെന്നാണ്
നിങ്ങള്‍ കരുതുന്നത്?

Monday, July 21, 2014

ഗസ്സ, ഒരു ചോരക്കാഴ്ച്ച


ഫേസ്ബുക്കില്‍ കുഞ്ഞുങ്ങളുടെ
ശവങ്ങളുടെ കൊളാഷ്,
ആയുധമഴ കൊള്ളുന്ന ജനക്കൂട്ടം,
ചുണ്ടങ്ങയുടെയും വഴുതനങ്ങയുടെയും
തമാശ പറഞ്ഞു ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു.


ഇളംമാംസം,
പൂത്തിരി പോല്‍ ചിതറുന്ന കാഴ്ച്ച,
എത്രവട്ടം കണ്ടിട്ടും മതിവരുന്നില്ല.
ഹാ... ചുട്ടമാംസത്തിന്റെ മണം
മൂക്കിലേക്ക് തുളച്ചു കയറുന്നു...

ഗസ്സ...
ലോകത്തിലെ ഏറ്റവും വലിയ
തുറന്ന ജയില്‍ എന്നാരാണ് പറഞ്ഞത്?
ചുറ്റുഭാഗവും ഞങ്ങള്‍
മതില്‍ കെട്ടി അടച്ചിട്ടുണ്ടല്ലോ?
ഞങ്ങളുടെ കൊലക്കോപ്പുകള്‍
നിത്യേനെയെന്നോണം
അവിടെ പരീക്ഷിക്കുന്നുമുണ്ട്.

എന്നിട്ടും,
മൃതപ്രായമായ ശരീരത്തില്‍
നിലക്കാത്ത സ്പന്ദനം പോലെ,
ഇടയ്ക്കിടെ വരുന്ന റോക്കറ്റുകള്‍,
എന്തൊരു ശല്യമാണെന്നോ?
എലിവാണം പോലുള്ള റോക്കറ്റുകളില്‍
കീഴടങ്ങില്ലെന്ന് ഇത്ര കടുപ്പത്തില്‍
അവര്‍ എഴുതിവെച്ചതെങ്ങിനെ?
എത്ര കിട്ടിയാലാണ് ഇവര്‍
കീഴടങ്ങാന്‍ പഠിക്കുക?

ഇവരുടെ നേതാക്കള്ക്കു
ജനക്കൂട്ടത്തില്‍ നിന്നകന്നു
കൊട്ടാരങ്ങളില്‍ ജീവിച്ചു കൂടെ?
അവരെന്തിനാണ് ജനങ്ങള്‍ക്കിടയില്‍,
ജലത്തില്‍ മത്സ്യങ്ങളെന്ന പോലെ, ജീവിക്കുന്നത്?

കീഴടങ്ങലിന്റെ
സുഖവും സമാധാനവും,
ഇവര്‍ക്കെന്നാണ് ബോദ്ധ്യപ്പെടുക?

അപ്പുറത്ത്,കൊട്ടാരത്തില്‍,
ഞങ്ങള്‍ വളര്‍ത്തുന്നുണ്ടൊന്നിനെ.
ഇടക്കിടെ മോങ്ങുമെന്നല്ലാതെ, ഒരു ശല്യവുമില്ല.
അങ്ങിനെ, എത്രയെത്ര കൊട്ടാരങ്ങൾ!

ഞങ്ങൾ ചരിത്രത്തിൽ നിന്നും
പാഠം പഠിച്ചവരാണ്
ഹിറ്റ്ലരിൽ നിഷ്ടൂരത,
ഗീബല്സിൽ നിന്നും തന്ത്രം,
ഫരോവയിൽ നിന്നും ശിശുഹത്യ.

കുഞ്ഞുങ്ങള്‍...
അവരെയാണ് കൊല്ലേണ്ടത്.
ആണവശക്തിയെ, കരിങ്കല്‍ ചീളു
കൊണ്ടെതിര്‍ക്കാന്‍ വരുന്ന
ചങ്കൂറ്റ്‌ത്തിന്റെ വിത്തുകള്‍,
ഞങ്ങളെങ്ങിനെ വളരാന്‍ വിടും...
ചിതറിക്കിടക്കുന്നത് കണ്ടില്ലേ,
വിപ്ലവത്തിന്റെ ചെഞ്ചോരപ്പൂക്കൾ!
മരണം ഭയക്കാത്ത പോരാളികള്‍ക്ക്
ഞങ്ങളുടെ സമ്മാനം!

ഭയമുണ്ട് ഞങ്ങള്‍ക്ക്.
നിരപരാധിയുടെ ചോര
കൈകളില്‍ പുരളുമ്പോള്‍,
അനീതിയുടെ മണ്ണില്‍
ചവിട്ടി നില്‍ക്കുമ്പോള്‍,
ഞങ്ങള്‍ എങ്ങിനെ ഭയക്കാതിരിക്കും...

ഒഷ്വിട്സിലെ കാപാലികരുടെ കണ്ണിലും
ഇതേ ഭയം ഉണ്ടായിരുന്നുവത്രേ...

ഒട്ടും പ്രതിഷേധിക്കാതെ,
എത്ര അനുസരണയോടെയാണ്
അന്ന് ഞങ്ങള്‍ കോന്സേന്ട്രഷ്ന്‍
കാമ്പിലേക്കു നടന്നു പോയത്.
പക്ഷെ...
എന്നിട്ടും, എത്ര ശവങ്ങളാണ്
ലോറികളില്‍ അട്ടിയട്ടിയായ്
തിരിച്ചു പോയത്.

ചരിത്രത്തില്‍ നിന്നും
ചില പക്ഷേകള്‍
ഇളിച്ചു കാണിക്കുന്നുണ്ട്.

അന്ന് വേട്ടക്കാര്‍ക്കൊപ്പം കുരച്ചവര്‍
ഇന്ന് ഞങ്ങളോടൊപ്പം കുരക്കുന്നുന്ടു.
ചോരയുടെ മണമോര്ത്തു
നൊട്ടി നുണക്കുന്നുന്ടു.
വേട്ടക്കാരുടെ ഉച്ചിഷ്ടം
അവര്‍ക്കുള്ളതാണത്രേ!

Photo:Reuters

Wednesday, June 25, 2014

ഒരു നിറകണ്‍ പുഞ്ചിരി

​"അതേയ്, ഒന്ന് എണീച്ചേ...  നിങ്ങള്‍ അറിഞ്ഞോ... മംഗലാപുരത്തു  വിമാനപകടം!"
വെള്ളിയാഴ്ചയായിട്ടും രാവിലെ പതിവിനു വിപരീതമായി ഭാര്യ നേരത്തെ വിളിച്ചുണര്‍ത്തി .
"ഓ, അത് അങ്ങ് കര്‍ണാടകയില്‍ അല്ലെ, കേരളത്തില്‍ അല്ലല്ലോ?"
ഞാന്‍ ഉറക്കച്ചടവില്‍ തിരിഞ്ഞു കിടന്നു.
"അതല്ലാന്നൂ..​​. എയര്‍ഇന്ത്യ എക്സ്പ്രസ്സ്‌ ആണ്.
അധികവും കാസര്‍ഗോഡ്‌ ഭാഗത്തേക്കുള്ള മലയാളികള്‍.
കുറെ ആള്‍ക്കാര്  മരിച്ചിട്ടുണ്ട്."
അവളുടെ മുഖം വല്ലാതായിരുന്നു .
"എയര്‍ഇന്ത്യ എക്സ്പ്രസ്സ്‌... കാസര്‍ഗോഡ്‌... നാസര്‍ " ഞാന്‍ ഞെട്ടിയെഴുന്നേറ്റു.

തലേ ദിവസം രാവിലെ നാസര്‍ വിളിച്ചിരുന്നു. നാട്ടില്‍ പോകുന്ന ആവേശത്തിലാണ്.
"സര്,‍ ടിക്കറ്റ്‌ ഓക്കേ  ആയിട്ടുണ്ട്,  എയര്‍ഇന്ത്യ എക്സ്പ്രസ്സ്‌ ആണ്. എപ്പോൾ പുറപ്പെടുമെന്നു അറിയില്ല."
ആവേശത്തിനിടയിലും നാസ്സര്‍ തമാശ പറഞ്ഞു.
അന്ന് എല്ലാ വിമാനങ്ങളും സമയത്തിന് തന്നെ പുറപ്പെട്ടിരുന്നു.

വേഗം ഹാളിലേക്ക് നടന്നു.
ടീവിയില്‍ സ്കൂപ്പ് ആഘോഷിക്കുകയാണ്.
കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ പല ആങ്കിളില്‍ ഉള്ള ചിത്രങ്ങള്‍..
വിദഗ്ദരുടെ വിശകലനങ്ങള്‍.
ടേബിള്‍ ടോപ്‌ എയര്‍പോര്‍ട്ടിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ചുള്ള ചര്‍ച്ച.
കോഴിക്കോട് വിമാനത്താവളവും ടേബിള്‍ ടോപ്‌ രൂപത്തിലാണെന്നു അവതാരകന്‍ കൊതിയോടെ പറഞ്ഞു.
മാംസം കരിഞ്ഞ മണം  ടീവിയില്‍  നിന്നും വമിക്കുന്നതായി തോന്നി.
ഹൃദയം പട പടാ എന്ന്  മിടിക്കുകയാണ്
ആ  മൃതദേഹങ്ങള്‍ക്കിടയില്‍ നീണ്ടു  മെലിഞ്ഞ  സുന്ദരനായ ഒരു  ചെറുപ്പക്കാരനും  ഉണ്ടായിരിക്കുമോ ?
എപ്പോഴും പുഞ്ചിരിച്ചു കൊണ്ടു മാത്രം പെരുമാറുന്ന സൌമ്യനായ നാസര്‍ ..
കൌമാരത്തിന്റെ  കളിചിരികള്‍  മാറും  മുന്‍പേ  താങ്ങാവുന്നതിലും  വലിയ  ഭാരം  മുതുകിലേല്പിച്ച ജീവിതത്തിന്റെ  നേര്‍ക്ക്‌,
പരാതികളില്ലാതെ, പുഞ്ചിരിച്ചു കൊണ്ടു നിവര്‍ന്നു  നില്ക്കാന്‍  ശ്രമിക്കുന്ന  ഞങ്ങളുടെ  പ്രിയപ്പെട്ട  നാസര്‍...


രണ്ടു  വര്ഷം  മുന്‍പ്  ദൈരയിലെ ഓഫീസിലേക്ക്  ഇന്‍ ചാര്‍ജ്   ആയി  വരുമ്പോള്‍, പള  പള  മിന്നുന്ന  ഷര്‍ട്ടും ,
ലോ  വേസ്റ്റ്  ജീന്‍സുമിട്ട്  നില്‍ക്കുന്ന  പയ്യനെ  കണ്ടപ്പോള്‍  ഏതോ  കോളേജില്‍  നിന്നും  ഇറങ്ങി വന്നതാണെന്ന് ആണ് ആദ്യം കരുതിയത്‌ .
ഓഫീസില്‍  ഡ്രസ്സ്‌ കോഡ് ഒന്നുമില്ലെങ്കിലും ഒരു  ടീ ബോയ്‌  അങ്ങിനെ  ലേറ്റസ്റ്റ്  ഫാഷനില്‍  ഓഫീസില്‍  വരുന്നത് എന്തോ ഇഷ്ടമായില്ല.
അവനെ  വിളിച്ചു വാണിംഗ്  കൊടുത്തു.
എത്രയും പെട്ടെന്നു യൂനിഫോം  തയ്പ്പിക്കാന്‍ പറഞ്ഞു.
ടൈം  പാസ്സിന്‌ വേണ്ടി ഇവിടെ വരേണ്ടതില്ലെന്നും പറഞ്ഞു. മറുത്തൊന്നും പറയാതെ സമ്മതം മൂളി.
ചിരിച്ചു കൊണ്ട്‌ കയറി വന്നവന്‍ വാടിയ മുഖവുമായാണ്‌ തിരിച്ചു പോയത്‌.

വൈകുന്നേരം ആഫീസ് അടക്കുന്നതിനും അല്പം മുന്‍പാണ്  അക്കൌണ്ടണ്ട് അയ്യര്‍ കാബിനിലേക്ക്‌ വന്നത്‌.
മെയിൻ  ബ്രഞ്ചില്‍ വരാറുള്ളത് കൊണ്ട്‌ അയ്യരെ മുന്‍പേ പരിചയമുണ്ട്‌. അധികം സംസാരിക്കാത്ത ഗൌരവക്കാരന്‍.
നാസറിന് ശുപാര്‍ശയുമായാണ്‌ വന്നത്‌. ചിരിയും കളിയുമായി കാണുന്ന നാസര്‍ ചിരിയിലൂടെ ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന ജീവിതഭാരങ്ങളെ കുറിച്ചു അയ്യര്‍ വചാലനായി.
എഞ്ചിനീയറിങിന്‌ പടിക്കുന്ന അയാളുടെ മകന്റെ  പ്രായമേ ഉള്ളൂ നാസറിന് എന്നതും അയാള്‍ക്ക് അവനോടു പ്രത്യേക വാത്സല്യത്തിനു കാരണമായിരിക്കാം.

നാസര്‍ കാസര്‍ഗോട്ട്കാരനാണ് . രണ്ടു വര്‍ഷത്തോളമായി ഈ കമ്പനിയില്‍. വലിയൊരു കുടുംബത്തിന്റെ ഏക അത്താണി .
ഉമ്മയെ  കല്യാണം കഴിച്ചത് മൈസൂര് ലേക്കാണ് . വാപ്പ നാലാമത്തെ പെണ്ണിനെ കെട്ടികൊടുന്നപ്പോള്‍ ഉമ്മ പറക്കമുറ്റാത്ത നാല്  മക്കളെയും കൊണ്ട് കാസര്ഗോട്ടെക് തിരിച്ചുപോന്നു.
വല്യുപ്പയുടെയും അമ്മാവന്റേയും സംരക്ഷണയിലാണ് പിന്നീട് കഴിഞ്ഞത്.
നാട്ടിലെ ഒരു മരമില്ലിലെ മേല്‍നോട്ടക്കാരനായിരുന്നു വല്യുപ്പ. അമ്മാവനും അവിടെ തന്നെ ജോലി ചെയ്യുന്നു.
നാട്ടിലേക്ക് പറിച്ചു നട്ട ജീവിതം തളിര്‍ത്തു തുടങ്ങുമ്പോഴേക്കും ദൂരന്തങ്ങള്‍  പരിഹാസച്ചിരിയുമായി വന്നു.
ആദ്യം മില്ലില്‍ നിന്നും മരം വീണ് അമ്മാവന് പരിക്ക് പറ്റി കിടപ്പിലായി. പ്രായം വക വെക്കാത്ത പോരാളിയായിരുന്നു വല്യുപ്പ.
മകന്റെയും മകളുടെയും കുടുംബങ്ങളെ ആ വൃദ്ധന്‍  ഒറ്റക്ക് ചുമന്നു. നാസര്‍ പ്ലസ്‌ടു വിനു പഠിക്കുമ്പോഴാണ് വല്യുപ്പ മരിച്ചത്. പഠനം അവിടെ വെച്ചു നിന്നു .
വലുപ്പയുടെ ചുമലിനു പകരക്കാരാനാവേണ്ടത്‌ താനാണെന്ന്  അവനു അറിയാമായിരുന്നു. കിടന്ന കിടപ്പില്‍ കിടന്നാണ് അമ്മാവന്‍ തറവാട് പണയം വെച്ചു
നാസറിന് ഗള്‍ഫിലേക്കുള്ള വിസ ശരിയാക്കിയത്. പത്തു പേരുള്ള ആ കുടുംബത്തെ പോറ്റാനും ലോണ്‍  വീട്ടാനുമൊക്കെ ഓഫ്ഫീസിലെ ശമ്പളം മതിയാകില്ല.
നാസറിന് ഡ്രൈവിംഗ് ലൈസെന്സ് ഉണ്ട്‌.ഒരു പഴയ വണ്ടിയുമുണ്ട്‌. രാവിലെ അഞ്ചരക്ക് നാസർ ഡ്യൂടീ തുടങ്ങുന്നു. സ്കൂളിലേക്ക് കുട്ടികളെ കൊണ്ട്‌ പോകുന്ന ഒരു ട്രിപ്‌ ഉണ്ട്‌. പിന്നെ ഓഫ്ഫീസില്‍ മൂന്നാല്‌ പേര്‍ക്ക്‌ കാർ

ലിഫ്റ്റ്‌. ലഞ്ച് ബ്രേക്ക്‌നു കുട്ടികളെ തിരിച്ചു കൊണ്ടുവിടല്‍, വൈകിട്ട് ഓഫീസ് സ്റ്റാഫുമായി തിരിച്ചും . ഇങ്ങിനെ തന്റെ സമയം കൊണ്ട്‌ പറ്റാവുന്നതില്‍ അധികം അയാള്‍ അധ്വാനിക്കുന്നുണ്ട്‌.
ഓഫീസില്ലുള്ളവര്‍ക്ക് ടെലിഫോണ്‍ കാര്‍ഡ്‌ വിറ്റും ചെറിയ വരുമാനം ഉണ്ടാക്കുന്നുണ്ട്. യാതൊരു പരാതികളുമില്ലാതെ എപ്പൊഴും ചിരിച്ചുകൊണ്ട് പെരുമാറുന്ന ആ ചെറുപ്പക്കാരനെ ഓഫ്ഫീസില്‍
എല്ലാവര്ക്കും ഇഷ്ടമആണ്.  അവന്റെ അവസ്ഥകള്‍ അറിയുന്നത്‌ കൊണ്ടാവും എല്ലാവരും അവന്റെ കയ്യില്‍ നിന്നെ ഫോണ്‍ കാര്‍ഡ് വാങ്ങാറുള്ളൂ.
വില കുറഞ്ഞാതാണെങ്കിലും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതു ഒരു ഹോബിയാണ്.  അവന്റെ പ്രായത്തിലുള്ളവര്‍ കളിച്ചു നടക്കുന്ന സമയത്തു അങ്ങിനെയെങ്കിലും അവന്റെ പ്രായാത്തോടു നീതിപുലര്‍ത്താന്‍  അവനെ അനുവദിക്കണമെന്നു അയ്യര്‍ പറഞ്ഞു. എഞ്ചിനീയറിംഗ്  ഏഴാം  വര്‍ഷത്തിലേക്കെത്തിച്ച സ്വന്തം മകന്റെ ഉഴപ്പിനെ ഉദാഹരിച്ചാണ്‌ അയ്യര്‍ പറഞ്ഞത്.


ടീവീ യില്‍ ആകെ ബഹളം. ഏതാനും പേര്‍ രക്ഷപെട്ടിട്ടുണ്ടെന്നു പറഞ്ഞു, പേരുകള്‍ അറിയാന്‍ കഴിഞ്ഞില്ല.
രക്ഷപ്പെട്ടവരുടെ ലിസ്റ്റ് സ്ക്രോള്‍ ചെയ്യുമ്പോള്‍ ഹൃദയം പട പട എന്ന് മിടിക്കുകയായിരുന്നു . ആ ലിസ്റ്റില്‍  നാസറിന്റെ  പേര് കണ്ടില്ല.
നാസറിന്റെ  നാട്ടിലെ നമ്പര്‍ ഇല്ല. അവന്റെ കൂട്ടുകാരെ ആരെയും അറിയുകയുമില്ല. ആരെ വിളിച്ചു അന്വോഷിക്കുമെന്നു വിഷമിച്ചു നില്‍ക്കുമ്പോഴാണ്
അയ്യരുടെ ഫോണ്‍ കാള്‍  വന്നത്‌. ടീവീ യില്‍ കണ്ട വിവരങ്ങള്‍ മാത്രമേ പുള്ളിക്കും അറിയൂ. മംഗലാപുരത്തേക്ക്‌ പുതിയ ഫ്ലൈട് ഉണ്ടെന്നും അവന്റെ നാട്ടിലേക്ക് അതാണ്  എളുപ്പമെന്നും പറഞ്ഞിരുന്നു.
പോകുന്ന അന്നാണ് ടിക്കറ്റ്‌ കണ്‍ഫേം ആയത്‌. അയ്യരുടെ ശബ്ദം ഇടറിയിരുന്നു. അവന്റെ കൂട്ടുകാരോട് അന്വോഷിക്കുന്നുണ്ട്‌. എന്തെങ്കിലും വിവരം കിട്ടിയാല്‍ വിളിക്കാമെന്നു പറഞ്ഞു.


ചൊവ്വാഴ്ച രാവിലെ,
ഓഫീസില്‍ തിരക്കുകളില്‍ മുങ്ങുന്നതിനു മുന്‍പ് ഓണ്‍ലൈന്‍ പത്രങ്ങളിലൂടെ ഓടിച്ചു നോക്കുകയായിരുന്നു .
അപ്പോഴാണ്‌ നാസര്‍ വാതില്‍ തുറുന്നു മുഖം കാണിച്ചത് . ചായ കാലത്ത് വരുമ്പോള്‍ തന്നെ റെഡി ആയിരുന്നു . ഗ്ലാസ്‌ എടുക്കാന്‍ വന്നതാവണം.
ഗ്ലാസ്‌ എടുത്തിട്ടും പോവാതെ മടിച്ചു നിക്കുന്നത് കണ്ടപ്പോള്‍ എന്തെന്ന് തിരക്കി . അവന്‍ മടിച്ചു മടിച്ചു പറഞ്ഞു.
"സര്‍ , ഒരു ആഴ്ചത്തേക്ക് ഒന്ന് നാട്ടില്‍ പോകണം ".
എന്നാണ് പോകേണ്ടത്?
കഴിയുമെങ്കില്‍ ഈ ആഴ്ച തന്നെ പോണം.
"ഉം... എന്ത് പറ്റി ഇത്ര പെട്ടെന്നു ?"  നാസറിന്റെ റെക്കോര്‍ഡ്‌സ്  HR പ്രോഗ്രാമില്‍ പരതി ,
"കഴിഞ്ഞ വര്ഷം നാട്ടില്‍ പോയില്ല അല്ലെ ? "
"ഇല്ല ..."  നാസര്‍ പറഞ്ഞു .
"ഒരു വര്ഷം പോയില്ലെനികില്‍ ആ വര്‍ഷത്തെ ലീവ് ലാപ്സ് ആയി പോവുമെന്നു  അറിയില്ലേ ? "
..അറിയാം .
എന്തെ പോകാത്തത്?
"കല്യാണം കഴിഞ്ഞു വന്നതല്ലേ ? കുറച്ചു കടങ്ങള്‍ ഉണ്ടായിരുന്നു . അതു കൊണ്ടാണ്  . "
"ഈ വര്‍ഷത്തില്‍ ഇനി ഏഴു മാസത്തെ ലീവ് കിട്ടുകയുള്ളൂ ... ഓക്കേ,."

കഴിഞ്ഞ തവണ നാട്ടില്‍ പോകുമ്പോള്‍  പെങ്ങളുടെ കല്യാണം ഉണ്ടെന്നു പറഞ്ഞിരുന്നു
പെങ്ങളുടെ കല്യാണം നടത്തിക്കഴിഞ്ഞപ്പോള്‍ ഉമ്മയും പെങ്ങമ്മാരും കൂടി അവന്റെ കല്യാണവും നിര്‍ബന്ധിച്ചു നടത്തിച്ചു.
കുടുംബത്തിനു വേണ്ടി അധ്വാനിച്ചു മകന്റെ ജീവിതം നഷ്ടപ്പെടരുതെന്നു ഉമ്മാക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ആദ്യം കുറെ എതിര്‍ത്തു നിന്നെങ്കിലും പെണ്ണിനെ  കണ്ടപ്പോള്‍ നാസറിന്റെ എതിര്‍പ്പും മാറി.

"ആട്ടെ , എന്നത്തെക്കാണു ലീവ് വേണ്ടത് ? "
"കഴിയുന്നതും ഈ വ്യാഴാഴ്ച ."
"ഈ വ്യാഴാഴ്ചയോ? അതിനിനി മൂന്ന് ദിവസം കൂടിയല്ലേ ഉള്ളൂ ...എന്തെ ഇത്ര പെട്ടെന്നു ?"
"ഒന്നുമില്ല സര്‍, മോളെ കാണണം."
"മോള്‍ക്കിപ്പോള്‍ അഞ്ചെട്ടു മാസമായില്ലേ , എന്തെ ഇപ്പൊള്‍ അങ്ങിനെ തോന്നാന്‍?"
"മോള്‍ .........................."
നാസര്‍ പറയാന്‍ മടിച്ചു .
"മോള്‍ ....? "
"മോള്‍ ...ഇന്നലെ ഫോണില്‍' ഉപ്പ' എന്ന് വിളിച്ചു."
പെട്ടന്ന് ചിരിയാണ് വന്നത് , നാസറും കൂടെ ചിരിച്ചു.
"അവള്‍ പറഞ്ഞു കൊടുത്തു വിളിപ്പിച്ചതാവും..."
നാസറിന്റെ  കണ്ണുകള്‍ നനഞ്ഞു തിളങ്ങി.
"ഒരാഴ്ചത്തേക്ക് മതി സര്‍..."
"ഓക്കേ, ശരിയാക്കാം, ടിക്കറ്റ്‌ ബുക്ക്‌ ചെയ്തോളു. "
പിന്നെ തടസ്സം ഒന്നും പറയാന്‍ കഴിഞ്ഞില്ല.


ടീവീ യില്‍ അതേ രംഗങ്ങള്‍ വീണ്ടും കാണിക്കുകയാണ്.
ടെന്‍ഷന്‍ താങ്ങാന്‍ പറ്റാത്തത് കൊണ്ട്‌ വീട്ടില്‍ നിന്നും പുറത്തിറങ്ങി.
നാസര്‍ താമസിച്ചിരുന്ന സ്ഥലം ഏകദേശം ധാരണ ഉണ്ട്‌.  ഒന്നു ശ്രമിച്ചു നോക്കമെന്നു കരുതി വണ്ടിയെടുത്തു.


ഒരിക്കല്‍ ഒരു പുതിയ ഇംഗ്ലീഷ് സിനിമയുടെ പൈരേറ്റട്   സീഡീ കിട്ടാന്‍ വേണ്ടി നാസറിനോടു തിരക്കി.
കാസര്‍കോട്‌ കാരാനായത്‌ കൊണ്ട്‌ അവന് അത്തരം  കാര്യങ്ങള്‍ അറിയാമായിരിക്കുമല്ലോയെന്നു സൂചിപ്പിക്കുകയും  ചെയ്തു.
ചിരിച്ചു കൊണ്ട്‌ തന്നെയാണ് മറുപടി പറഞ്ഞത്.
"സര്, സത്യമായും  ഞാന്‍  അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല.
എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള പണികള്‍ക്ക്‌ പുറകേ പോയി ജയിലില്‍ കിടക്കാന്‍ എനിക്ക്‌ സമയമില്ല എന്നെ ആശ്രയിക്കുന്ന 10 പേരാടങ്ങുന്ന ഒരു കുടുംബത്തിനെ  ഒരു നേരം പോലും പട്ടിണിക്കിടാന്‍ എനിക്ക്‌ പറ്റില്ല. നല്ലവണ്ണം അദ്വാനിച്ചാല്‍ തന്നെ അതിനു പറ്റൂ. അതു മാത്രമേ നിലനില്‍ക്കൂ."

സീഡീ കിട്ടാത്ത്തില്‍ നിരാശ തോന്നിയെങ്കിലും നാസര്‍ ചെറുപ്പക്കാരനോട് ഉള്ളില്‍ അല്പം ബഹുമാനം തോന്നി.

"ഇത്രയും കഷ്ടപ്പാടിനിടയിലും നിന്റെ മുഖത്ത്‌ അതൊന്നും കാണാനില്ലല്ലോ?"
നാസര്‍ വീണ്ടും ചിരിച്ചു.
"സര് ,ഞാനെന്തിനു വിഷമിക്കണം, എന്നോട്‌ എല്ലാവരും എത്ര സ്നേഹമായിട്ടാണ് പെരുമാറുന്നത്‌.
വല്യുപ്പ ജീവിച്ചിരുന്ന കാലത്തോളം എന്റെ പടിപ്പിനും മറ്റും ഒന്നും മുടക്കം വന്നിട്ടില്ല.
അമ്മാവന് കൂടി അവകാശമുള്ള തറവാട് പണയം വെച്ചിട്ടാണ് അമ്മാവന്‍ വിസാക്ക് പൈസ ഉണ്ടാക്കിയത്‌.
ഞാന്‍ കൊടുക്കുന്നതിനേക്കാള്‍ സ്നേഹം തരുന്ന ഉമ്മയും പെങ്ങള്‍മാരും, ഭാര്യയും.
ഈ ഓഫ്ഫീസില്‍ എല്ലാവരും എന്നെ എത്ര സ്നേഹത്തോടെയാണ് കാണുന്നത്‌.
പിന്നെ, ഞാനെന്തിനു സന്തോഷിക്കാതിരിക്കണം."

എന്റെ മനസ്സില്‍ ഒരു ചോദ്യം ബാക്കി വന്നു.
ഉമ്മാക്കും മൂന്നു പെങ്ങന്‍മാര്‍ക്കുമൊപ്പം ഒരു പന്ത്രണ്ടുവയസ്സുകാരനെ ജീവിതം പോലെ പൊള്ളുന്ന വെയിലിലേക്ക് ഇറക്കി വിട്ട്,  നാലാമത്തെ മണവാട്ടിയുമൊത്തു മണിയറ പൂകിയ ഒരു മനുഷ്യനെ കുറിച്ചു, അവന്റെ പിതാവിനെ കുറിച്ചു.
അവനെ വിഷമിപ്പിക്കേണ്ടെന്നു കരുതി ചോദിച്ചില്ല.
ഞാന്‍ ബാക്കി വെച്ച  ചോദ്യമായിരിക്കുമോ അവന്റെ കണ്ണുകളില്‍ ഉരുണ്ടു കൂടിയ സ്ഫടികത്തിളക്കം?


നാസര്‍ പറഞ്ഞ ഏരിയയില്‍ ഒരു ഗ്രോസ്സരിയില്‍ അന്വോഷിച്ചാണ് അവന്റെ റൂം കണ്ടു പിടിച്ചത്. റൂം മേറ്റി ല്‍  നിന്നും അവന്റെ നാട്ടിലെ നമ്പര്‍ മേടിച്ചു.
അവരും വിഷമിച്ചിരിക്കുകയാണ്. ഫോണ്‍ സ്വിച്ച് ഓഫ്‌ ആണ്.
മടങ്ങി വരുമ്പോള്‍ ഫോണ്‍ വീണ്ടും ട്രൈ ചെയ്തു കൊണ്ടിരുന്നു.
ഇടക്കെപ്പോഴോ റിംഗ് ചെയ്തു.
ഹൃദയമിടിപ്പ്‌ വേഗത്തിലായി.
ഫോണില്‍ നാസറിന്റെ ശബ്ദം കേട്ടപ്പോഴാണ് ശ്വാസം നേരെ വീണത്‌.
"നാസര്‍, ഞങ്ങള്‍ പേടിച്ചിരിക്കുകയായിരുന്നു. നീ എങ്ങിനെ രക്ഷപ്പെട്ടു."
"സര്‍, ഞാന്‍ ആ ഫ്ലൈറ്റ് ല്‍ അല്ല വന്നത്. എനിക്ക് മംഗലാപുരത്തേക്ക് ടിക്കറ്റ്‌ കിട്ടിയില്ല. ഞാന്‍ കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌നാണ്  വന്നത്."
പടച്ചോന്‍ എന്നെ ഇപ്പോള്‍ വിളിക്കാന്‍ ഉദ്ധേശിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിലും എന്നെ ഒറ്റയ്ക്ക് വിളിക്കാന്‍ പറ്റില്ലല്ലോ? കൂടെ പത്തു പേരെ കൂടി വിളിക്കേണ്ടിവരും."
അവന്‍ ചിരിച്ചു. അവന്റെ കണ്ണുകള്‍ ഇപ്പോഴും നനഞ്ഞു തിളങ്ങുന്നുണ്ടാവുമോ?