Thursday, May 20, 2010

ചാവേറിനോട്...

ഷോപ്പിംഗ്‌ മാളിലെ തിരക്കേറിയ കോണില്‍ ,
തിരയിളകുന്ന മിഴികളുമായി ,
സമയമെണ്ണി നിന്ന യുവാവിനോട് ...

നിനക്കുമുണ്ടാവില്ലേ?

ഇരുളേറും യാമങ്ങളില്‍
വിളമ്പി വെച്ച ചോറിനു മുന്നില്‍
വഴിക്കണ്ണുമായ് ഉറങ്ങാതിരിക്കുന്നോരമ്മ...

പിണങ്ങി പിരിഞ്ഞു  നീയുറങ്ങുമ്പോള്‍ ,
അറിയാതെ വന്നു  നിന്‍  നെറുകയില്‍
മൃദുവായ് ചുംബിക്കുന്നോരച്ചന്‍...

പരിഭവം വീര്‍പ്പിച്ച  മുഖവുമായ്
കനവുകള്‍ ഒളിപ്പിച്ച  കണ്ണുമായ്
എന്നും നിനക്കായ്‌  തോല്‍ക്കുന്നൊരു പെങ്ങള്‍...

നീയും  കണ്ടു കാണില്ലേ ?

കയ്യിലൊരു വെളുത്ത ബലൂണുമായി ,
നിനക്ക് പിന്നില്‍  വന്നൊളിച്ച
ആ മാലാഖക്കുഞ്ഞിനെ?
അവള്‍ നിനക്ക് തന്ന പുഞ്ചിരിപ്പൂവിനെ?

അവളുടെ പിറകെ ഓടി തളര്‍ന്ന
ഗര്‍ഭിണിയായ അമ്മയെ ?

ഉള്ളില്‍ നീ പുകയുന്നതറിയാതെ,
നിന്നോട് സൌഹ്രദം  പറഞ്ഞു
തീപ്പെട്ടി നീട്ടിയ തൂപ്പുകാരനെ?

കാവല്‍ കണ്ണുകളില്‍ നിന്നും
ഒളിയിടമേകിയ ആള്‍ക്കൂട്ടത്തെ?

എന്നിട്ടും എങ്ങിനെയാണ്‌ നീ
മരണത്തിന്റെ ദൂതുമായി വന്നു
അഗ്നിഗോളമായി പൊട്ടിച്ചിതറിയത്‌ ?

ചിതറിയ മാംസക്കഷ്ണങ്ങല്കിടയിലെ
ചെഞ്ചുവപ്പാര്‍ന്ന ആ ബലൂണ്‍ കഷണങ്ങള്‍
ഇനി ഒട്ടിച്ചു ചേര്‍ക്കാനാവില്ല.

ചോര  നനഞ്ഞ  തീപ്പെട്ടി  കൊള്ളികള്‍
ഇനി  ആരുടെ  കുളിരിനും  തീപിടിപ്പിക്കില്ല.

നേരത്തെ  ലോകം  കണ്ട കുഞ്ഞിന്റെ
കണ്ണുകള്‍  ഭിത്തിയില്‍  തുറിച്ചു  നോക്കുന്നുണ്ട്.


നിന്നെ നഷ്ടപെട്ടവരുടെയും
നീ നഷ്ടപെടുത്തിയവരുടെയും നിലവിളികള്‍,
ഏതു സ്വര്‍ഗത്തില്‍ പോയി ഒളിച്ചിരുന്നാലാണ്    
നിന്നെ പിന്തുടരാതിരിക്കുക?

Monday, May 10, 2010

Happy Mother 's Day?

അമ്മേ, ചിരിക്ക നീ,
ഇന്ന് മാതൃദിനം!
ഇന്നൊരു ദിനമെങ്കിലും 
നിന്നെ സ്നേഹിച്ചിടട്ടെ ഞാന്‍!

എത്ര നാളായി കണ്ടിട്ടു,
കരയാന്‍  മറന്നൊരീ മുഖം.
കാഴ്ചയിപ്പോഴും പാതിയില്‍
പരാതി പറഞ്ഞിരുപ്പല്ലേ?
ശുഷ്കമീ വിരലൊന്നു
തൊട്ടു നോക്കട്ടെ,
വടി  കുത്തിയാണെങ്കിലും   
നടക്കുന്നതത്ഭുതം!

പൊട്ടിപ്പൊളിഞ്ഞോരീ വീട്ടില്‍ 
അച്ഛന്റെ ഓര്‍മ്മകളോ കൂട്ട്?
കൂട്ടിനിപ്പഴും നീലി വരാറില്ലേ,
കൂലിയധികം കൊടുക്കാതെ നോക്കണം.

പറഞ്ഞിട്ടുണ്ട്  ഞാന്‍ 
അയല്പക്കകാരോട് .
ഇടക്കൊന്നു നോക്കണം,
ആളനക്കം വേണം.

പട്ടണം തിരക്കാണമ്മേ   
പൊടിയും പുകയും, പകയും,
അമ്മക്ക് ചേരില്ല.
വിട്ടിട്ടു  പോരാന്‍ വയ്യ,
മക്കള്‍ പഠിക്കുന്നൂ.
മത്സരമല്ലേ എങ്ങും,
ജയിച്ചാല്‍ പോരല്ലോ,
തോല്‍പ്പിക്കണമെല്ലാരേം.

അലച്ചിലാണമ്മേ, സ്വസ്ഥതയില്ലൊട്ടും,
നേട്ടങ്ങളെല്ലാം ചുരുങ്ങിപ്പോവുന്നു.
പ്രാര്‍ത്ഥന പഴയ പോല്‍ 
കൂടെ വേണമെനിക്കെന്നും.

ആവശ്യമില്ലൊട്ടും പണത്തിനെന്നറിയാം, 
അച്ഛന്റെ പെന്‍ഷന്‍ അധികമാണല്ലോ!
ആവശ്യങ്ങള്‍ തീരാത്തതെനിക്കല്ലേ എന്നും,
ആവശ്യം വരുമ്പോള്‍ വരുന്നുണ്ടിനിയും.
അമ്മക്ക് ശേഷമേ, തറവാട് വില്‍ക്കൂ,
കഷ്ടപ്പാടുണ്ടെങ്കിലും കാത്തിരിക്കാം ഞാന്‍!

ഇറങ്ങട്ടെ ഞാന്‍, നേരം ഇരുട്ടുന്നു.
കണ്ടേക്കാം ഇനി വരും വര്‍ഷത്തിലും,
പറയാന്‍ മറന്നല്ലോ,
Happy Mother 's Day!