Friday, August 30, 2013

കാട്ടുപോത്തുകളും സിംഹങ്ങളും




സിംഹങ്ങളെക്കാള്‍ കാട്ടുപോത്തുകളാണ്,
വേട്ടക്കാരന്റെ തോക്കിന് പഥ്യം.
പച്ചപുല്ല് തിന്നു കൊഴുത്ത
കാട്ടുപോത്തിന്റെ രുചി,
സിംഹങ്ങളുടെ കരുത്തന്‍
പേശികള്‍‍ക്കില്ലല്ലോ..​.

ശാന്തരായി,
പുല്ക്കാട്ടിൽ മറഞ്ഞിരുന്ന്
ഇരയുടെ കഴുത്തു നോക്കി
കാത്തിരിക്കുന്ന
സിംഹങ്ങളുടെ ആഡ്യത്വവും
ചിതറിപ്പായുന്ന
പോത്തിന്കൂട്ടങ്ങൾക്കില്ല.

കൊമ്പ് കുലുക്കി
കാട് കുലുക്കി
പാഞ്ഞു വരുന്നത് കണ്ടാൽ
ആരും വിളിച്ചു പോകും,
ഭീകരനെന്നു!

കാട്ടുപോത്തുകള്‍
തിന്നു തീര്ക്കുന്ന
പച്ചപ്പിനെ കുറിച്ച്
മാന്കൂട്ടങ്ങളെ
ബോധാവന്മാരാക്കാൻ
സൃഗാലസംഘങ്ങൾ
പ്രയത്നിക്കുന്നുണ്ട്.

രക്ഷകനായ സിംഹത്തിന്റെ
കരുത്തും ശൌര്യവും
കൂര്ത്ത പല്ലുകളുടെ മൂര്‍ച്ചയും
കുറുക്കന്മാർ പാടി പുകഴ്ത്തുന്നുണ്ട്.

സിംഹങ്ങൾക്ക് യാത്ര ചെയ്യാൻ,
കാടുകൾ ബന്ധിപ്പിച്ചു
നിര്മ്മിച്ച രാജപാതകൾ
വിദേശങ്ങളിൽ പോലും
കേഴ്വി കേട്ടതാണത്രേ...

വേട്ടക്കാരന്റെ
തോക്കിനു കുറുകെ
ചാടാത്തിടത്തോളം
സിംഹം സുരക്ഷിതനാണ്

പങ്കുവയ്ക്കാൻ ഇരകൾ
തികയാതെ വരുമ്പോഴേ
വേട്ടക്കാർ പരസ്പരം
വേട്ടയാടാറുള്ളൂ...

അങ്ങിനെ വരുമ്പോള്‍
ഇരകള്‍ വര്‍ദ്ധിക്കേണ്ടത്
വേട്ടക്കാരുടെ ആവശ്യവുമാകുന്നു.


ചിത്രം കടപ്പാട് : http://robertibrucephotography.com.au