Tuesday, March 1, 2011

ആന, ഒരു വീട്ടുമൃഗമല്ല!

മന്ദം മന്ദം വീശി
സുഖം പകരുന്ന
വലിയ ചെവികളാണ്
ഭീമാകാരമായ ശരീരത്തെ
കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നത്‌.

അരയാല്‍ തണലിലെ
പനയോല നിറവില്‍
വയര്‍ പണിയെടുക്കുമ്പോഴാണ്‌
തലച്ചോറിലേക്കുള്ള വൈദ്യുതി
വിച്ഛേദിക്കപ്പെടുന്നത്.

പഴുത്ത മുറിവില്‍
കൊളുത്തി വലിക്കുമ്പോഴും
ചങ്ങലക്കിലുക്കം ആസ്വദിച്ചാണ്
താളത്തില്‍ നടക്കുന്നത്. ‍

എങ്കിലും,
ജടപിടിച്ച ഓര്‍മ്മകളുടെ മറവില്‍
ആഴങ്ങളിലുണങ്ങാത്ത മുറിവ് പോല്‍
ഒരു കാട് ഉറങ്ങാതിരിപ്പുണ്ട്.

സ്വാതന്ത്ര്യം ഘോഷിച്ച്
പുളഞ്ഞൊഴുകുന്ന കാട്ടാറില്‍
തിമിര്‍ത്താടിയ കുറുമ്പ്.
വന്യ സിംഹാസനങ്ങളെ
വിറ കൊള്ളിച്ച ചിന്നംവിളി.
വടവൃക്ഷങ്ങളെ കടപുഴക്കിയ
കറുമ്പന്റെ കരുത്ത്.

കടന്നല്‍ കൂട്ടിലേക്കൊരു
കല്ലുപോല്‍
ആത്മ ബോധത്തിലേക്കൊരു
തീപ്പൊരി മതി
കരുത്തിന്റെ പര്‍വ്വതങ്ങള്‍
ഉണര്‍ന്നെണീക്കും!

പതിറ്റാണ്ടുകളുടെ
ചങ്ങലകെട്ടുകള്‍ പൊടിഞ്ഞടിയും!
ഏകാധിപത്യത്തിന്റെ
തോട്ടിക്കൈകള്‍ പറിച്ചെറിയും!
സ്വാതന്ത്ര്യത്തിന്റെ
മുല്ലപ്പൂമണം പറന്നിറങ്ങും!

മുറിവേറ്റവരുടെ
ചരിത്രം കുറിക്കുമ്പോള്‍,
ചരിത്രത്തിനും മുറിവേറ്റേക്കാം!

കരുതിയിരിക്കുക,
ആന, ഒരു വീട്ടുമൃഗമല്ല തന്നെ!



ഈ കവിതയുടെ ഒരു Edited version ബൂലോക കവിതയില്‍ ഉണ്ട്.
Edited by Naseer Kadikkad.