Monday, November 23, 2009

ശവങ്ങള്‍ സംസാരിക്കാറില്ല!













മാണിക്യന്‍ ചത്തു!
അറുപതിന്റെ നിറവില്‍,
പ്രവാസത്തിന്റെ മുറിവില്‍,
മരുഭൂവിന്റെ കനിവില്‍,
വിറങ്ങലിച്ചു കിടന്നു.

ശവങ്ങള്‍ സംസാരിക്കാറില്ല!
തലച്ചോറ് പൊള്ളിച്ച പകലുകളില്‍,
തീക്കാറ്റ് വീശിയ രാവുകളില്‍,
വിയര്‍പ്പും കണ്ണീരും ചേര്‍ത്ത്,
ഉപ്പു കുറുക്കിയ,
കഥകള്‍ പറയാറില്ല.

എഴഴകാര്‍ന്ന തഞ്ചാവൂര്‍ പെണ്ണിന്റെ,
കണ്‍കാന്തങ്ങളെ കിനാവ് കണ്ടു,
കരഞ്ഞു തീര്‍ത്ത കാലത്തിന്റെ,
കണക്കുകള്‍ പറയാറില്ല.

ഇരുനില കട്ടിലിന്‍ മുകളില്‍ കിടന്നു,
ഇരുനില വീടിന്റെ നെഞ്ഞകത്തേക്ക്,
പ്രായത്തിന്റെ പ്രയാസങ്ങള്‍
പറഞ്ഞു കത്തയക്കാറില്ല.

ത്യാഗത്തിന്റെ നിറവില്‍,
സ്നേഹത്തിന്റെ മറവില്‍,
ഊറ്റിത്തീര്‍ന്ന കരുത്തില്‍
കണ്ണയക്കാറില്ല.

കണ്ണായ്‌ കരുതിയ
കണ്മണിപ്പൂക്കള്‍
പിണത്തില്‍ നിന്നും
പണമൂറ്റുമ്പോള്‍,
സാര്ത്ഥമാകുന്ന അനാഥത്വത്തെ,
തിരിച്ചറിയാറില്ല.

ആ ശവംതീനികള്‍ക്കെന്നെ
എറിഞ്ഞു കൊടുക്കല്ലേ,-
എന്നു കരഞ്ഞു പറയാറില്ല.


Written on 27-July-2009
മാണിക്യന്റെ കഥ പറഞ്ഞു കരയിപ്പിച്ച നജീമിന്, നന്ദി പറയുന്നില്ല.

Sunday, November 15, 2009

പച്ചക്കള്ളം

കരഞ്ഞുടഞ്ഞ ഒരു പെണ്ണും
വിളറി വെളുത്ത,
അവളുടെ കെട്ട്യോനും
നാളേറെയായി,
എന്റെ സ്റ്റേഷന്റെ തിണ്ണ നിരങ്ങുന്നു.

സ്ഥലത്തെ മാന്യന്മാരുടെ മക്കള്‍
അവളെ ബലാത്സംഗം ചെയ്തത്രേ!
കേസെടുക്കണമത്രേ!

പച്ചക്കള്ളമായിരിക്കും,
എനിക്കറിഞ്ഞൂടെ ആ പിള്ളേരെ,
ഏറിയാല്‍ ഒരു നേരമ്പോക്കിന്...

ഇനി പേടിക്കാനില്ല...
ഇന്നലെ സ്റ്റേഷനില്‍ വെച്ച്
അവര്‍ വിഷം കുടിച്ചു.
പെണ്ണ് കാഞ്ഞു പോയി.
കെട്ട്യോന്‍ കിടപ്പിലും.

സ്വസ്ഥം സമാധാനം.
സര്‍വ്വം ശുഭം!


Written on June 28th 2009.
ലോകസഭ തിരഞ്ഞെടുപ്പില്‍ മുങ്ങിപ്പോയ ഒരു വാര്‍ത്ത വായിച്ച വേദനയില്‍ ...
http://ibnlive.in.com/news/haryana-cops-ignore-rape-woman-kills-herself/91957-3.html?from=search-relatedstories

Tuesday, November 10, 2009

ഒട്ടകപന്തയം


ഉയര്‍ന്നു താഴ്ന്നും,
മുന്നോട്ടാഞ്ഞും,
കുതിച്ചു പായുമൊട്ടകക്കൂട്ടം.

ചാട്ടവാര്‍ വീശി,
ഒട്ടകപ്പുറത്ത്,
കവചമണിഞ്ഞ
കുറിയ രൂപങ്ങള്‍.

ആര്‍ത്തും പേര്‍ത്തും,
അറഞ്ഞു ചിരിച്ചും,
കറുത്ത പട്ട കെട്ടിയ
വെളുത്ത കുപ്പായക്കാര്‍.

ഇടക്കൊരു നൊടി,
നിലവിട്ടൊരൊട്ടകം
മറിഞ്ഞു വീഴുന്നു,
പാതയോരത്ത്.

തെറിച്ചു വീഴുന്നു,
പഴന്തുണിക്കെട്ട്‌ പോല്‍,
ചോരയില്‍ പൊതിഞ്ഞു,
കുറിയൊരാ രൂപം.

ഉരുണ്ടു വന്നപ്പോള്‍,
ഇരുണ്ടൊരു പയ്യന്‍.

ദാക്കയിന്‍ തെരുവില്‍ നിന്നും
പറിച്ചെടുത്ത ബാല്യം.
ഇരുണ്ട ഭൂതത്തില്‍
കരിഞ്ഞ വേരുകള്‍.
ഓര്‍മ്മകള്‍ ഉറയ്ക്കും മുന്‍പേ
കരകടത്തപ്പെട്ടവന്‍.

ഒട്ടകക്കൂട്ടില്‍
പട്ടിണി തിന്നവന്‍.
ഒട്ടകപ്പുറത്തിരുന്നു
വരിയുടഞ്ഞവന്‍.

മരുക്കോട്ടകളിലെ
ആധുനിക അടിമ.

ചുവപ്പും നീലയും തിളങ്ങി,
സ്ട്രെചെരില്‍ അവന്‍ മറഞ്ഞു.

ആര്‍പ്പുവിളികള്‍ വീണ്ടും,
പന്തയം കഴിഞ്ഞിട്ടില്ല!


Written on July 6th 2009

ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ചത്.

http://www.ansarburney.org/news/camel-jockeys.html
 
http://acr.hrschool.org/mainfile.php/0205/390/

Thursday, October 29, 2009

വൃത്തികെട്ട വര്‍ഗ്ഗം?

പകല്‍.

ഗേറ്റിനു മുന്‍പില്‍
പാത്ര കിലുക്കം.
ഒറ്റ രൂപ തുട്ടില്‍
തീരാത്ത ദൈന്യം.

'അമ്മാ വിശക്കുന്നു.'
കരിഞ്ഞുണങ്ങിയ
ഒരമ്മയും കുഞ്ഞും.

'അകത്തു കേറ്റരുത്‌,
കണ്ണ് തെറ്റിയാല്‍ കക്കും.
വൃത്തികെട്ട വര്‍ഗ്ഗം!'

'ഞാന്‍ വരാന്‍ വൈകും'
തൂവെള്ള മുണ്ട് മടക്കി കുത്തി,
പടിയിറങ്ങും പുരുഷപ്രതാപം.

രാത്രി.

ഇരുള്‍ മുറ്റിയ
പീടിക തിണ്ണയില്‍ ആളനക്കം.
അടുത്ത് ചെന്നപ്പോള്‍
വെപ്രാളവും ഓട്ടവും.

നിലത്തു, ഇരുളിന്റെ ഇരുളായി,
ഒരു പെണ്‍കുഞ്ഞു പിടയുന്നു.
കറുപ്പിലും അഴുക്കിലും
തിളങ്ങുന്ന ചോര.
അമ്മിഞ്ഞ മണം
മാറാത്ത ചുണ്ടു പിളര്‍ന്നു
ചുടുനിണം വാര്‍ക്കുന്നു.

തൊട്ടടുത്ത്‌,
ചോരയും ശുക്ലവും പടര്‍ന്ന
ഒരു തൂവെള്ള മുണ്ട്...




Written on 10-Feb-2008

Sunday, October 25, 2009

ഗസ്സ: ഒരു കണ്ണീര്‍ കാഴ്ച

അല്ല കുഞ്ഞേ, അത് തുമ്പികളല്ല
നമ്മെ തേടി വരും മോക്ഷത്തിന്‍ മരണപ്പറവകള്‍.

ഒളിച്ചിരിക്കാന്‍ ഇടം തിരയേണ്ട,
ഈ മണ്‍ കൂമ്പാരത്തില്‍ നിന്നു,
ഇനി നമ്മുടെ വീട് കണ്ടെടുക്കനാവില്ല.

മാനത്തേക്ക് നോക്കാതെ സ്വീകരിക്കുക
പൊട്ടി ചിതറുന്ന അഗ്നിപ്പൂക്കള്‍.
ആ വലിയ മതിലിന്നപ്പുറത്തേക്ക്,
ഇന്നലെ നീയെറിഞ്ഞ കൊച്ചു കല്ലുകളാണത്രേ
ഇന്നു അഗ്നിചിറകുകളില്‍ പറന്നിറങ്ങുന്നത്.

കണ്ണടച്ച് പ്രാര്‍ത്ഥിക്കുക,
പാതി ജീവനായി ബാക്കിയാവതിരിക്കാന്‍,
നമ്മുടെ ആശുപത്രികള്‍ നിറഞ്ഞിരിക്കയാണ്.

അറിയാതെയെന്കിലും ആ മംസപിണ്ഢത്തില്‍്
ചവിട്ടിയേക്കല്ലേ, അത് നിന്റെ അച്ഛനാണ്.
ഇന്നലെ, നിനക്ക് റൊട്ടി തേടി പുറപെട്ടു പോയതാണ്.
ഇനി നീ റൊട്ടിക്ക് വേണ്ടി കരയേണ്ടി വരില്ല.
മോക്ഷത്തിന്റെ പറവകള്‍ അടുത്തെത്തിക്കഴിഞ്ഞു.

ഹോളോകാസ്റ്റിന്റെ ഇരകള്ക്കറിയാം
പുതിയ ഹോളോകാസ്റ്റുകള്‍ എങ്ങിനെ നടപ്പാക്കണമെന്ന്.

ഒളിത്താവളങ്ങളില്‍ ഇനിയും
ഇന്‍തിഫാദ വിളികള്‍ ഉണരും.
അവസാനത്തെ ആളെയും കൊലക്ക് കൊടുക്കുന്നത് വരെ,
വഴിപാടുകള്‍ പോലെ, റോക്കറ്റുകള്‍ പറക്കും.

ലോകം പുതുവര്‍ഷഘോഷത്തിന്റെ തിരക്കിലാണ്.
പ്രതികരണത്തിന്റെ അവസാനത്തെ അലയും
നിലച്ചു കഴിഞ്ഞാല്‍, അവര്‍ വരും.
ചത്തു മലച്ച ഒരു രാജ്യത്തെ,
കണ്ണീര് കൊണ്ടു കുളിപ്പിക്കാന്‍.

അതുവരെ കാത്തിരിക്കാം,
വയറില്‍ കാളുന്ന വിശപ്പിനെ
കണ്ണില്‍ നിറയുന്ന ഭയം കൊണ്ടു കെടുത്താം.
തീവിതറും പക്ഷികള്‍ വിഴുങ്ങും വരെ.




ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ചത്.

Thursday, October 22, 2009

കണക്കെടുപ്പ്

വര്‍ഷാന്ത്യ കണക്കെടുപ്പ്...

കൂട്ടിയും കിഴിച്ചും
ലാഭ നഷ്ട്ടങ്ങള്‍ തിരഞ്ഞ്...
കാലം മായ്ക്കാത്ത പിതൃനഷ്ടം,
ചുക്കി ചുളിഞ്ഞകരങ്ങള്‍ പകര്‍ന്ന
സാന്ത്വനത്തിന്റെ അഭാവം,
ഇന്നും ഓര്‍മ്മകളില്‍ കനല്‍ വിതറുന്നു.

നാട്ടില്‍ പോയി അമ്മയെ കണ്ടു.
വാര്‍ദ്ധക്യവും വൈധവ്യവും തളര്‍ത്തിയ,
വിളര്‍ത്ത മുഖം, ജീവനറ്റ ഒരു കണ്ണ്.
തളര്‍ന്നു തുടങ്ങിയ മറുകണ്ണില്‍,
കരുണ്യത്തിനായി പ്രാര്‍ത്ഥനകള്‍ ബാക്കി.

പൂട്ടിയിട്ട തറവാട്,
വിണ്ടുകീറിയ ചാന്തു തേച്ച തറ.
ചിറകു മുളച്ചവര്‍ പറന്നകന്നപ്പോള്‍ ,
അനാഥമായ കൂട്.
കൂട് കൂട്ടേണ്ട അവസാനത്തെ ആള്‍
പ്രവാസത്തിന്റെ തടവറയില്‍.

ഭാര്യയോടു പിണങ്ങിയത്‌ കിഴിച്ചു.
പെയ്യാന്‍ നിന്ന മിഴിമേഘങ്ങള്‍
കണ്ടു ഞാനെങ്ങിനെ കണ്ണടക്കും.

നന്നായി വരുവാന്‍ ഉണ്ണിയെ തല്ലിയത്,
നിറകണ്ണുമായി, പരിഭവിച്ചു നില്ക്കുന്ന കുഞ്ഞുമുഖം,
കൂട്ടാനും കിഴിക്കാനും കഴിയാതെ...

നാട് കണ്ടതും നാട്ടു മാങ്ങ തിന്നതും
ഞാവല്‍പ്പഴത്തിന്‍ കറയാല് കയ്യും വായും കറുപ്പിച്ചതും
വേനല്‍ കുടിച്ച കുളത്തിലെ ഇത്തിരി വെള്ളത്തില്‍
മുങ്ങാതെ നിവര്‍ന്നു കൊതി തീര്‍ത്തതും
പ്രവാസ വേനലിലെ അവധി മഴയായി
കൂട്ടിയിട്ടും കൂട്ടിയിട്ടും മതി വരാതെ...

കാലങ്ങള്‍ക്കു ശേഷം,
കൂട്ടുകാരോടൊത്ത് വെള്ളിയാങ്കല്ലില്‍,
നിളക്ക് കുറുകെ പടര്‍ന്ന പാലത്തില്‍ ഇരുന്നത്.

കവിതകളെ കണ്ടെടുത്തതും,
അകലങ്ങളിലിരുന്നു അടുത്തറിഞ്ഞ സൌഹൃദങ്ങളും
ആദ്യമായി അച്ചടി മഷി പുരണ്ട അക്ഷരങ്ങളും.

നഷ്ടങ്ങളുടെ ഓര്‍മ്മകള്‍ മറഞ്ഞിരിക്കുന്നത്,
ഒരു പക്ഷെ, നല്ലതിനായിരിക്കാം.

കോളങ്ങള്‍ തിരിക്കാനറിയാതെ,
കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍
ഞാന്‍ മാത്രം ബാക്കിയാവുന്നു.

ശരിയായ കണക്കെടുപ്പിനു സമയമായില്ല!

Wednesday, October 14, 2009

പ്രവാസത്തിന്റെ വര്‍ത്തമാനം


എഴുതണമെന്നുണ്ട്,
പ്രവാസത്തിന്റെ ഉഷ്ണക്കാറ്റില്‍
കരിഞ്ഞു പോകുന്ന ഈയാംപാറ്റകളെ കുറിച്ചു.

ഉറക്കം വരുന്നു, നാശം,
ഈ ഏസിയുടെ തണുപ്പ് ഇത്തിരി കൂടുതലാണ്.

പറയണമെന്നുണ്ട്,
വിയര്‍പ്പും കണ്ണീരും,
മണല്‍ കാറ്റേറ്റു മൂക്കില്‍
നിന്നൂറും ചോരയും പകര്‍ന്നാലും
കഥയും കവിതയും തളര്‍ന്നു പോകുന്ന
ഒട്ടകപാലന്മാരുടെ കറുത്ത ജീവിതങ്ങളെ കുറിച്ചു.

ടി.വിയില്‍ ന്യൂസ് ഹൌര്‍ ഉണ്ട്,
ഇന്നെന്താണാവോ ഹോട്ട്!

പറയാതെ വയ്യ,
അഴുക്കും വഴക്കും, മൂട്ടയും നിറഞ്ഞ,
ലേബര്‍ ക്യാമ്പില്‍ അട്ടിയിട്ട ജന്മങ്ങളെ കുറിച്ചു.

ലേബര്‍ ക്യാമ്പ് ഇതുവരെ കണ്ടിട്ടില്ല,
അടുത്തയാഴച്ത്തെ ട്രിപ്പ്‌ അങ്ങോട്ടകട്ടെ.

കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടു
കരുത്തുറ്റ കവിതയെഴുതണം.

ജീവിതം ആഘോഷിക്കുമ്പോള്‍
നേരം പോക്കിന് ഇത്തിരി കവിതയും ?

Sunday, October 11, 2009

നീ

എന്റെ വേദനയില്‍,
നീ ആനന്ദിക്കുന്നുവെന്നറിവില്‍,
ഞാന്‍ വേദനിക്കുന്നതിലും
നീ ആനന്ദിക്കുന്നുവൊ?

എന്റെ കരച്ചിലിന്‍ ആഴങ്ങളെ
നീയെന്‍ മിഴികളില്‍ തിരയരുത്.
എത്ര കരഞ്ഞാലും, നനയാതിരിക്കാന്‍
എന്നോ പഠിച്ചു കഴിഞ്ഞൂ അവ!

സ്നേഹം ഭാവിച്ചു, നീയെന്‍
ഹൃദയത്തില്‍ കത്തിയാഴ്ത്തുമ്പോള്‍,
ഞാന്‍ ചിരിച്ചതെന്തിനെന്ന്
നിനക്കു മനസ്സിലായില്ല.
നിന്റെ കത്തിയാല്‍
മുറിവേല്‍ക്കുന്നത്‌ നിനക്കു തന്നെ.
കാരണം എന്റെ ഹൃദയത്തില്‍
നിറഞ്ഞിരിക്കുന്നത്‌ നീയാണല്ലോ!

Tuesday, September 29, 2009

കാഴ്ച

ഉണങ്ങി കരിഞ്ഞും,
വീഴാന്‍ മറന്നു പോയ ഒരു മരം.
തീ വിതറി നില്‍ക്കും സൂര്യന്റെ നേര്‍ക്ക്‌,
പ്രാര്‍ത്ഥന പോലെ ഒരു ചില്ല.

കീറത്തുണി തൊട്ടിലില്‍
ഒരു പട്ടിണി പ്പൈതല്‍,
കൊടും വിശപ്പിന്റെ വേദന സഹിക്കാതെ,
വാവിട്ടു നിലവിളിക്കുന്നു.

താഴെ, ചുട്ടുപഴുത്ത മണലില്‍
വരണ്ടുണങ്ങിയ വിജനതയിലേക്ക് കണ്ണയച്ചു,
പട്ടിണി പേക്കോലമായ് ഒരമ്മ.
'തൊലി ദ്രവിച്ചു പോവാത്ത ഒരസ്ഥികൂടം'.
പിളര്‍ന്ന വായില്‍ നിന്നും,
പുതിയ കൂടുകൂട്ടുന്ന ഉറുമ്പുകളുടെ നിര.

തീക്കാറ്റ് വീശുന്ന വിജനതയില്‍
ഒച്ച കുറഞ്ഞു വരുന്ന കുഞ്ഞു നിലവിളി.

" ഛെ, ചാനല്‍ മാറ്റൂ, വല്ല സീരിയലുമുന്ടാവും,
അല്ലെങ്കില്‍ ക്രിക്കറ്റ്‌. "

"ഹേ മാറ്റല്ലേ, ഉഗ്രനായിട്ടുണ്ട്!
സൂപ്പര്‍ ഫോട്ടോഗ്രാഫി! സൂപ്പര്‍ ഡയരക്ഷന്‍!
ഏതാണീ ചാനല്‍?"

Thursday, September 3, 2009

പ്രണയ ശിഷ്ടം

വിട ചൊല്ലിപ്പിരിയുമീ വഴികളില്‍ തങ്ങുന്ന,
മിഴിനീര്‍ കണങ്ങളെ തൊട്ടു തലോടുവാന്
വെറുതെ വഴിതെറ്റിയലയുന്നെന്നോര്‍മ്മകള്‍
കോരിയെടുത്തു ഞാന്‍ മനച്ചെപ്പിലടക്കട്ടെ.

ഇനിയും തിരിച്ചുവരാത്തൊരാ ഉഷസ്സന്ധ്യകള്‍
കാത്തൊരാ സൂര്യനെ തേടി കണ്ണടച്ചലഞ്ഞതും,
വിഷാദത്തിന്‍ വിരല്‍പ്പാടില്‍ ഹസിത സ്വപ്നങ്ങളണഞ്ഞതും,
ഓര്‍മ്മിക്കുന്നു ഞാന്‍, ഇനിയെല്ലാം മറക്കട്ടെ,
ഓര്‍മ്മകളുടെ ശ്മശാനത്തില്‍,
മറവിയുടെ പതിരാപ്പൂക്കള്‍ വിരിയട്ടെ.

നന്ദിയുണ്ടേറെ എന്നുള്‍ക്കണ്ണുതുറന്നതില്‍,
നീറുന്ന മോഹങ്ങളെനിക്കു കാണിച്ചു തന്നതില്‍.
നന്ദിയുണ്ടേറെ എന്നുള്‍മ്മനം കീറിപിളര്‍ന്നതില്‍,
വേദനാമൃതം നീ നിറച്ചു തന്നതില്‍.

സ്നേഹം നറുമഞ്ഞുരുകുന്ന വെയിലിന്‍ കനല്‍പാടില്‍,
കണ്ണുനീര്‍ച്ചാലുകലൊഴുകാത്ത നിശ്ശബ്ദപ്രണയത്തിന്‍ സമതലപ്പച്ചപ്പരപ്പില്‍,
പാഴ്ക്കിനാവു പെയ്യാതലഞ്ഞ മിഴിനീര്‍ത്തടങ്ങളില്‍
മുഖം പൊത്തിക്കരയുവന്‍ പോലും കഴിയാതെ,
കാപട്യ മൌനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു ഞാന്‍.

നീയാണാദ്യം പുഞ്ചിരി തൂകി
ക്കടന്നുവന്നതെന്‍ ഹൃത്തേരിന്‍ പാതയില്‍.
നീയാണാദ്യം പിന്‍-വിളി പാകി
നിറഞ്ഞു നിന്നതെന്‍ നേര്‍വഴി യാത്രയില്‍.
എന്നിട്ടുമെന്തെ എണ്റ്റെയുള്ളില്‍,
ഇത്തിരി കണ്ണീര്‍ക്കണങ്ങള്‍ മാത്രം ബാക്കിയായ്‌?

നിന്‍മിഴി സാഗരം മോഹിച്ചുവെങ്കിലും
അതിലെന്‍ സാന്ത്വനക്കുളിരേകാന്‍ ദാഹിച്ചുവെങ്കിലും
ഞാനറിയാ നിന്‍ മനം മൊഹിച്ചതില്ല ഞാന്‍.
തേനൊലിയാം നിന്‍ തനു കാമിച്ചതില്ല ഞാന്‍.

സാഗരമിഴിവിഷാദത്തിനപ്പുറം
മോഹിതമലര്‍കളായ്‌ പൂത്തതില്ലൊന്നുമേ.
മലര്‍ശരം തൊടുക്കേണ്ട തൂമിഴിത്തുമ്പില്‍
വിഷാദം നീലിച്ചെന്നെത്തോല്പ്പിച്ചതെന്തിന്.
നീലിമ അനന്തശൂന്യമെറിഞ്ഞിട്ടും
ചഞ്ചലം മനം മോഹിച്ചതെന്തിനു.

ഇനിയും വെറുപ്പിന്‍റെ വേരുകളുണര്‍ന്നീല,
ഹൃത്താഴ്‌വരയില്‍ സ്നേഹത്തിന്‍ നീരുറവ നിലച്ചീല.
നിശ്ശബ്ദമൊഴുകിയമരുന്നെന്‍ സ്നേഹ നിള,
തീരങ്ങളില്‍ പച്ചപ്പിന്‍ പാറക്കൂട്ടങ്ങള്‍ തിളങ്ങുന്നു.

ഇനി പുതിയ ജീവിത രണാങ്കണം തേടാം,
പുതിയ അറിവുകള്‍ നോവായ്‌ നേടാം,
കാലം കരുത്താര്‍ന്നു കാത്തിരിപ്പുണ്ടെന്നെ,
കാവ്യമോഹങ്ങള്‍ കതിര്‍ തീര്‍ക്കുവാനായ്‌!