Monday, October 25, 2010

കവിയേ.. ശവമേ..


നീ എന്നും ഒറ്റക്കായിരുന്നു,
ആരോരുമില്ലാത്തവന്‍,
തെരുവ് തെണ്ടി,
പിച്ചക്കാരന്‍.

നീ ജീവിച്ചിരുന്നപ്പോള്‍ തന്നെ
ഞങ്ങളിത് പറഞ്ഞു.
അപ്പോള്‍ നീ,
കവിത കാര്‍ക്കിച്ചു തുപ്പി,
ഞങ്ങളെ പൊള്ളിച്ചു.

ഇപ്പോഴിതാ നിന്റെ
ശവത്തെ പോലും
ഞങ്ങള്‍ ഒറ്റക്കുകിടത്തിയിരിക്കുന്നു.

ചോദിക്കാനും പറയാനും
ആരുമില്ലാത്തവന്‍ എന്ന്,
റീത്തും വെച്ചു.

അക്ഷരങ്ങള്‍ ഉറുമ്പരിക്കുന്ന
നിന്റെ കറുത്ത ചുണ്ടു കണ്ടു,
ആര്‍ത്തു ചിരിക്കാതെ വയ്യ...

നിന്റെ നെഞ്ചിന്‍ കൂട് തകര്‍ത്തു,
ആ പൂവ് ഞങ്ങളെടുത്തു.
കറുപ്പ് പടര്‍ന്നൊരു
രക്തപുഷ്പം നാളെ
വിപണിയിലിറങ്ങും.

ഇനി കൈകള്‍ കഴുകട്ടെ,
നിന്റെ മാംസം പാകമായെന്നു
അറിയിപ്പ് വന്നിരിക്കുന്നു.
വിശന്നിട്ടു വയ്യ...