Monday, July 21, 2014

ഗസ്സ, ഒരു ചോരക്കാഴ്ച്ച


ഫേസ്ബുക്കില്‍ കുഞ്ഞുങ്ങളുടെ
ശവങ്ങളുടെ കൊളാഷ്,
ആയുധമഴ കൊള്ളുന്ന ജനക്കൂട്ടം,
ചുണ്ടങ്ങയുടെയും വഴുതനങ്ങയുടെയും
തമാശ പറഞ്ഞു ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു.


ഇളംമാംസം,
പൂത്തിരി പോല്‍ ചിതറുന്ന കാഴ്ച്ച,
എത്രവട്ടം കണ്ടിട്ടും മതിവരുന്നില്ല.
ഹാ... ചുട്ടമാംസത്തിന്റെ മണം
മൂക്കിലേക്ക് തുളച്ചു കയറുന്നു...

ഗസ്സ...
ലോകത്തിലെ ഏറ്റവും വലിയ
തുറന്ന ജയില്‍ എന്നാരാണ് പറഞ്ഞത്?
ചുറ്റുഭാഗവും ഞങ്ങള്‍
മതില്‍ കെട്ടി അടച്ചിട്ടുണ്ടല്ലോ?
ഞങ്ങളുടെ കൊലക്കോപ്പുകള്‍
നിത്യേനെയെന്നോണം
അവിടെ പരീക്ഷിക്കുന്നുമുണ്ട്.

എന്നിട്ടും,
മൃതപ്രായമായ ശരീരത്തില്‍
നിലക്കാത്ത സ്പന്ദനം പോലെ,
ഇടയ്ക്കിടെ വരുന്ന റോക്കറ്റുകള്‍,
എന്തൊരു ശല്യമാണെന്നോ?
എലിവാണം പോലുള്ള റോക്കറ്റുകളില്‍
കീഴടങ്ങില്ലെന്ന് ഇത്ര കടുപ്പത്തില്‍
അവര്‍ എഴുതിവെച്ചതെങ്ങിനെ?
എത്ര കിട്ടിയാലാണ് ഇവര്‍
കീഴടങ്ങാന്‍ പഠിക്കുക?

ഇവരുടെ നേതാക്കള്ക്കു
ജനക്കൂട്ടത്തില്‍ നിന്നകന്നു
കൊട്ടാരങ്ങളില്‍ ജീവിച്ചു കൂടെ?
അവരെന്തിനാണ് ജനങ്ങള്‍ക്കിടയില്‍,
ജലത്തില്‍ മത്സ്യങ്ങളെന്ന പോലെ, ജീവിക്കുന്നത്?

കീഴടങ്ങലിന്റെ
സുഖവും സമാധാനവും,
ഇവര്‍ക്കെന്നാണ് ബോദ്ധ്യപ്പെടുക?

അപ്പുറത്ത്,കൊട്ടാരത്തില്‍,
ഞങ്ങള്‍ വളര്‍ത്തുന്നുണ്ടൊന്നിനെ.
ഇടക്കിടെ മോങ്ങുമെന്നല്ലാതെ, ഒരു ശല്യവുമില്ല.
അങ്ങിനെ, എത്രയെത്ര കൊട്ടാരങ്ങൾ!

ഞങ്ങൾ ചരിത്രത്തിൽ നിന്നും
പാഠം പഠിച്ചവരാണ്
ഹിറ്റ്ലരിൽ നിഷ്ടൂരത,
ഗീബല്സിൽ നിന്നും തന്ത്രം,
ഫരോവയിൽ നിന്നും ശിശുഹത്യ.

കുഞ്ഞുങ്ങള്‍...
അവരെയാണ് കൊല്ലേണ്ടത്.
ആണവശക്തിയെ, കരിങ്കല്‍ ചീളു
കൊണ്ടെതിര്‍ക്കാന്‍ വരുന്ന
ചങ്കൂറ്റ്‌ത്തിന്റെ വിത്തുകള്‍,
ഞങ്ങളെങ്ങിനെ വളരാന്‍ വിടും...
ചിതറിക്കിടക്കുന്നത് കണ്ടില്ലേ,
വിപ്ലവത്തിന്റെ ചെഞ്ചോരപ്പൂക്കൾ!
മരണം ഭയക്കാത്ത പോരാളികള്‍ക്ക്
ഞങ്ങളുടെ സമ്മാനം!

ഭയമുണ്ട് ഞങ്ങള്‍ക്ക്.
നിരപരാധിയുടെ ചോര
കൈകളില്‍ പുരളുമ്പോള്‍,
അനീതിയുടെ മണ്ണില്‍
ചവിട്ടി നില്‍ക്കുമ്പോള്‍,
ഞങ്ങള്‍ എങ്ങിനെ ഭയക്കാതിരിക്കും...

ഒഷ്വിട്സിലെ കാപാലികരുടെ കണ്ണിലും
ഇതേ ഭയം ഉണ്ടായിരുന്നുവത്രേ...

ഒട്ടും പ്രതിഷേധിക്കാതെ,
എത്ര അനുസരണയോടെയാണ്
അന്ന് ഞങ്ങള്‍ കോന്സേന്ട്രഷ്ന്‍
കാമ്പിലേക്കു നടന്നു പോയത്.
പക്ഷെ...
എന്നിട്ടും, എത്ര ശവങ്ങളാണ്
ലോറികളില്‍ അട്ടിയട്ടിയായ്
തിരിച്ചു പോയത്.

ചരിത്രത്തില്‍ നിന്നും
ചില പക്ഷേകള്‍
ഇളിച്ചു കാണിക്കുന്നുണ്ട്.

അന്ന് വേട്ടക്കാര്‍ക്കൊപ്പം കുരച്ചവര്‍
ഇന്ന് ഞങ്ങളോടൊപ്പം കുരക്കുന്നുന്ടു.
ചോരയുടെ മണമോര്ത്തു
നൊട്ടി നുണക്കുന്നുന്ടു.
വേട്ടക്കാരുടെ ഉച്ചിഷ്ടം
അവര്‍ക്കുള്ളതാണത്രേ!

Photo:Reuters

3 comments: